ഹൂബളളി: യുവജനങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയിലെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ഹൂബളളിയിൽ ദേശീയ യൂത്ത് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പല വെല്ലുവിളികൾക്കും പരിഹാരം തേടി ലോകം ഇന്ത്യയിലേക്ക് കണ്ണു നട്ടിരിക്കുന്ന കാലമാണ്. നമ്മുടെ യുവാക്കളുടെ നേട്ടം അവർ കാണുന്നതുകൊണ്ടാണ് അങ്ങനെ അവർ പ്രതീക്ഷ പുലർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ചിന്തയും സമീപനവും ഭാവിയെ മുന്നിൽ കണ്ടാകണം. അതുകൊണ്ടു തന്നെ ഭാവിയിലേക്ക് വേണ്ടുന്ന കഴിവുകളിൽ പ്രാവീണ്യം നേടാൻ നമ്മുടെ യുവത ശ്രമിക്കണം. രാജ്യം കെട്ടിപ്പടുക്കുന്നതിൽ അടുത്ത 25 വർഷത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്തും ചെയ്യാൻ കഴിയുമെന്ന നമ്മുടെ യുവതയുടെ ആവേശം എല്ലാവർക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ചെറുപ്പമാകുക എന്നാൽ നമ്മുടെ ശ്രമങ്ങളിൽ ചലനാത്മകത കൊണ്ടുവരലാണ്. ചെറുപ്പമാകുക എന്നാൽ നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കലാണ്. ചെറുപ്പമാകുക എന്നാൽ പ്രായോഗികമാകലാണ് ‘ പ്രധാനമന്ത്രി പറഞ്ഞു. ‘വികസിത ഭാരതം, ശക്തമായ ഭാരതം എന്നതാണ് ഇന്ന് രാജ്യത്തിന്റെ ലക്ഷ്യം’. നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ സമയമാണിത്. അതുപോലെ പ്രത്യേകത നിറഞ്ഞ യുവതലമുറയാണ് രാജ്യത്തുളളതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
‘എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ പ്രയത്‌നിക്കുക’ സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ കരുത്തു നിലനിർത്തുന്നതിൽ സ്ത്രീശക്തിയുടെ പങ്കു വ്യക്തമാക്കിയ പ്രധാനമന്ത്രി, സായുധസേനയിലും ബഹിരാകാശ സാങ്കേതികവിദ്യയിലും ബഹിരാകാശ, കായികമേഖലകളിലും മികവുകാട്ടുന്ന വനിതകളെക്കുറിച്ചും പരാമർശിച്ചു.
കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിങ് താക്കൂർ, നിസിത് പ്രമാണിക്, കർണാടക മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post