ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്.പഞ്ചാബ് സർവകലാശാലയിലെ സീനിയർ വനിതാ പ്രൊഫസറാണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയത്. സംഭവം വലിയ വാർത്ത ആയതോടെയാണ് പാകിസ്താന്റെ പ്രതികരണം.
” ഞങ്ങളുടെ എംബസിയിലെത്തുന്ന ആളുകളോട് മോശമായി പെരുമാറുകയോ, മോശമായി ഇടപെടുകയോ ചെയ്യുന്നവരോട് യാതൊരു സഹിഷ്ണുതയും ഉണ്ടാകില്ല. ഈ പരാതിയിന്മേൽ ശക്തമായ അന്വേഷണം നടത്തും. പരാതികൾ പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ അവിടെ എത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണം എന്ന കാര്യത്തിന് പാകിസ്താൻ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. പ്രൊഫഷണലായി ഇടപെടണമെന്ന് എല്ലാ നയതന്ത്രജ്ഞർക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഈ വിഷയം ഉയർന്നുവന്ന സമയവും കാലവും അത്ഭുതപ്പെടുത്തുന്നുണ്ടെന്നും” അവർ പറഞ്ഞു.
പാക് സർവകലാശാലയിൽ ക്ലാസ് എടുക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഹൈക്കമ്മീഷനിൽ ചെന്നപ്പോൾ ദുരനുഭവം ഉണ്ടായെന്നാണ് യുവതി പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും, പ്രധാനമന്ത്രിക്കെതിരെ എഴുതാൻ നിർബന്ധിച്ചുവെന്നും ഇവർ പറയുന്നു. സംഭവത്തിന് പിന്നാലെ പാക് ഹൈക്കമ്മീഷനിലെ പോർട്ടൽ വഴി ഇവർ പരാതി നൽകിയിരുന്നു. നടപടി ആകാത്തതിനാൽ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ടാഗ് ചെയ്തും പരാതിപ്പെട്ടു. ഇതിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. സംഭവം മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയതോടെയാണ് വിഷയത്തിൽ പാക് വിദേശകാര്യ വക്താവ് പ്രതികരണം നടത്തിയത്.
Discussion about this post