കശ്മീർ: രജൗരിയിൽ നടന്ന ഭീകരാക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .ജമ്മുവിലെ രാജ്ഭവനിൽ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. എൻഐഎയും ജമ്മു പോലീസും സംയുക്തമായി കേസന്വേഷിക്കും.
ജമ്മു മേഖലയിലെ മറ്റ് ഭീകരവാദ കേസുകളോടൊപ്പമായിരിക്കും ഈ കേസും പരിഗണിക്കുകയെന്ന് അമിത് ഷാ വ്യക്തമാക്കി.ആക്രമണത്തിൽ പങ്കുള്ള ഭീകരരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അമിത്ഷാ അറിയിച്ചു.
രജൌരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവരുടെ വീടുകൾ സന്ദർശിക്കാനായാണ് അമിത്ഷാ കശ്മീരിലെത്തിയത്.എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു.
“കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നോട് ഫോണിൽ സംസാരിച്ചു, എന്റെ രണ്ട് മക്കളെ കൊന്നവരെ പിടികൂടി അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചത്, ഉടൻ തന്നെ അത് ചെയ്യുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി,” കൊല്ലപ്പെട്ടവരുടെ ബന്ധു സരോജ് ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ ദു:ഖത്തിൽ പങ്കുചേരാനായാണ് അദ്ദേഹം ഡൽഹിയിൽ നിന്നും കശ്മീരിലേക്ക് എത്തിയത്.എന്നാൽ മോശം കാലാവസ്ഥ കാരണം ജമ്മുവിൽ നിന്ന് രജൗരിയിലേക്ക് വരാനായില്ല. കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച അദ്ദേഹം കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും മറ്റൊരു ബന്ധുവായ ബൽരാജ് ശർമ പറഞ്ഞു.
കുടുംബത്തിന് സൈന്യത്തിൻറെ സംരക്ഷണം നൽകാനും അമിത് ഷാ നിർദ്ദേശം നൽകി. ഏതു സാഹചര്യവും നേരിടാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും പോലീസ്, ബിഎസ്എഫ്, സിആർപിഎഫ്, എസ്ഐഎ, ആർമി എന്നിവ 100 ശതമാനം സജ്ജമാണെന്ന് സുരക്ഷാ അവലോകന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അറിയിച്ചുജനുവരി ഒന്നിന് ഭീകരർ നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസം നടന്ന ഐഇഡി സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു.
Discussion about this post