തിരുവനന്തപുരം: സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പുരുഷ മേധാവിത്വമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. ഭരണകാര്യങ്ങളിൽ മാത്രമല്ല, നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വത്തിലും സ്ത്രീകൾക്ക് 50 ശതമാനം പങ്കാളിത്തം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
പുരുഷ മേധാവിത്വം സമൂഹത്തിൽ എല്ലായിടത്തുമുണ്ട്. സിപിഎം ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയും അതിൽ നിന്ന് മുക്തമല്ല. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം വേണമെന്നാണ് മഹിളാ അസോസിയേഷന്റെ നിലപാടെന്നും പി കെ ശ്രീമതി പറഞ്ഞു. കേന്ദ്ര സർക്കാർ സ്ത്രീവിരുദ്ധമായ മനുസ്മൃതി അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. കേസരി സ്മാരക ഹാളിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കവെയാണ് കഴിഞ്ഞ ദിവസം പി കെ ശ്രീമതി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
സിപിഎമ്മിൽ പുരുഷ മേധാവിത്വമുണ്ടെന്ന പി കെ ശ്രീമതിയുടെ വിമർശനം പാർട്ടിക്ക് കനത്ത പ്രഹരമാണ്. സമാനമായ വിമർശനം ഉന്നയിച്ചതോടെയാണ് വർഷങ്ങൾക്ക് മുൻപ് കെ ആർ ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്ത് പോയത്. സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന് ഊറ്റം കൊള്ളുന്ന സിപിഎം ഇന്നേവരെ ഒരു വനിതയെ പാർട്ടി സെക്രട്ടറി ആക്കുകയോ സംസ്ഥാന മുഖ്യമന്ത്രി ആക്കുകയോ ചെയ്തിട്ടില്ല എന്ന വിമർശനം ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ കാലാകാലങ്ങളായി ഉന്നയിക്കുന്നതാണ്.
Discussion about this post