ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ആർമി ഡേ പരേഡ് രാജ്യതലസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നു. ബംഗളൂരുവിൽ എംഇജി സെന്ററിലെ പരേഡ് ഗ്രൗണ്ടിൽ ഇന്നാണ് പരിപാടികൾ നടക്കുക. 1949 മുതലാണ് രാജ്യത്ത് കരസേനാ ദിനം ആചരിച്ച് തുടങ്ങിയത്.
1949ൽ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ആയിരുന്ന ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് ജനറൽ കെ.എം.കാരിയപ്പ ഇന്ത്യൻ കരസേനയുടെ കമാൻഡറായി ചുമതലയേറ്റതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ജനുവരി 15ന് കരസേനാ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് ആർമി ഡേ പരേഡ് നടത്തി വന്നിരുന്നത്.
75ാം കരസേനാ ദിനമാണ് ഇക്കുറി ആഘോഷിക്കുന്നത്. പൂനെ ആസ്ഥാനമായ സതേൺ കമാൻഡിന്റെ മേൽനോട്ടത്തിലാണ് ഈ വർഷം ആഘോഷങ്ങൾ നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പരേഡിനെ അഭിസംബോധന ചെയ്യും. ധീരതയ്ക്കുള്ള മെഡൽ നേടിയ സൈനികർക്കുള്ള സമ്മാനദാനവും നടക്കും. തുടർന്ന് ആർമി സർവീസ് കോർപ്‌സ് ആയ ടൊർണാഡോസിന്റെ നേതൃത്വത്തിൽ വിവിധ സൈനിക അഭ്യാസ പ്രകടനങ്ങളും നടക്കും.
കഴിഞ്ഞ വർഷം ഇന്ത്യൻ എയർഫോഴ്സും വ്യോമസേനാ ദിനത്തിലെ വാർഷിക ഫ്‌ളൈ പാസ്റ്റും പരേഡും ഡൽഹിയിലെ ഹിൻഡൺ എയർ ബേസിൽ നിന്നും ചണ്ഡീഗഡിലേക്ക് മാറ്റിയിരുന്നു.
Discussion about this post