ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ സമാധാനം പാലിക്കണമെന്ന അടിയന്തര അഭ്യർത്ഥനയുമായി ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്. അനൗദ്യോഗികവും അനാവശ്യവുമായ അക്രമ സംഭവങ്ങൾ പ്രക്ഷോഭത്തിന്റെ ലക്ഷ്യത്തെ തകർക്കുമെന്നും ചില സാമൂഹികവിരുദ്ധ ശക്തികൾ സമരം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതായി അറിഞ്ഞതിൽ വലിയ വിഷമമുണ്ടെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ജന്തർ മന്തറിലും പരിസരങ്ങളിലും സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ മറ്റ് ചില സ്ഥലങ്ങളിൽ ചില ഘടകങ്ങൾ ബോധപൂർവ്വം അക്രമങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുകയാണ്. മറുപക്ഷം എന്തുതന്നെ ചെയ്താലും നമ്മുടെ പ്രതികരണം പൂക്കൾ കൊണ്ട് മാത്രമായിരിക്കണമെന്നും അഹിംസയിലധിഷ്ഠിതമായ സമരരീതി ഏതൊരു സാഹചര്യത്തിലും മുറുകെ പിടിക്കണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രതിഷേധങ്ങളെ തകർക്കാനും രാഷ്ട്രീയ ലാഭത്തിനുമായി ചില നിക്ഷിപ്ത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ സമരത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് നേരത്തെ ഡൽഹി പോലീസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വാങ്ചുക് സമാധാനത്തിനായുള്ള പരസ്യ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ നടപടിയെ തുടർന്ന് ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് മാറ്റപ്പെട്ട സോനം വാങ്ചുക് നിലവിൽ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 24 വെള്ളിയാഴ്ച രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വിദ്യാർത്ഥി യൂണിയനുകളോടും ബഹുജന സംഘടനകളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സംസദ് മാർഗിലും ജന്തർ മന്തറിലും നടന്ന ഏറ്റുമുട്ടലുകളിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ക്രമസമാധാനം തകറാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയ വീഡിയോകളും പരിശോധിച്ച് വരികയാണ്. സമരം ചെയ്യുന്ന വ്യാജേന ക്രമസമാധാനം കൈയിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും നിയമപാലകർ മുന്നറിയിപ്പ് നൽകി.








