ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെട്ട് കുറ്റക്കാർക്കെതിരെ വൻ നടപടികൾ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികളോട് ബോളിവുഡ് താരം സൽമാൻ ഖാന്റെ ആഹ്വാനം. ചോദ്യപേപ്പർ തട്ടിപ്പുകാർക്കെതിരെ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമില്ലാതെ വേവലാതിപ്പെടേണ്ടതില്ലെന്നും, സിജെപിയുടെ രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങാതെ വിദ്യാർത്ഥികൾ സമരം നിർത്തി വീടുകളിലേക്ക് മടങ്ങണമെന്നും സൽമാൻ ഖാൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് സൽമാന്റെ ഈ തുറന്നുപറച്ചിൽ.
സമരത്തിന് പിന്തുണയുമായി രംഗത്തെത്തി നിലവിൽ ആസ്പത്രിയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനോടും നിരാഹാര സമരം അവസാനിപ്പിക്കാൻ സൽമാൻ അപേക്ഷിച്ചു. “ഇവിടെവെച്ച് ഇത് അവസാനിപ്പിക്കൂ സഹോദരാ, സമരം ഇനി നീട്ടിക്കൊണ്ടുപോകേണ്ടതില്ല, വേണമെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം എത്തിച്ചു തരാം” എന്ന് വാങ്ചുക്കിനോട് നേരിട്ട് പറഞ്ഞ സൽമാൻ, സർക്കാർ തലത്തിൽ ഉറപ്പുകൾ ലഭിച്ച സ്ഥിതിക്ക് ഇനിയും പ്രക്ഷോഭം തുടരുന്നത് അനാവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മാതാപിതാക്കളുടെ ആശങ്കകൾ പരിഗണിച്ച് അവർ വീട്ടിലേക്ക് മടങ്ങണമെന്നും സൽമാൻ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ വിഷയമാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾക്കായി സമാധാനപരമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നുവെന്നും സൽമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭത്തിന് രാഷ്ട്രീയ നിറം നൽകി മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കരുതെന്നും നീറ്റ് വിഷയം വിദ്യാർത്ഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








