ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി വിദ്യാർത്ഥിനി. സെവിലിമേടിൽ വെച്ച് ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആൺസുഹൃത്തിന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂരത. കേസിൽ പ്രതികളായ ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ആൺ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. രണ്ട് പേർ എത്തി ആൺ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് നാല് പേർ കൂടിയെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പെൺകുട്ടിയും ആൺസുഹൃത്തും നേരിട്ട് പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. തുടർന്ന് പോലീസ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കേസിലെ ആറ് പ്രതികളെയും പോലീസ് പിടികൂടിക്കഴിഞ്ഞു. കാഞ്ചീപുരം പെരുമ്പത്തൂർ സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരശ്, വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയെ ഇന്ന് രാവിലെയോടെ പിടികൂടി.
പോലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെ വീണ് പരിക്കേറ്റുവെന്ന് പോലീസ് പറയുന്നു.
Discussion about this post