ബ്രിട്ടൻ: ഇന്ത്യാവിരുദ്ധ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പാർലമൻറിലും ചോദ്യങ്ങൾ. പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈൻ ബ്രിട്ടീഷ് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇമ്രാൻ ഹുസൈൻറെ ചോദ്യത്തെ പ്രധാനമന്ത്രി ഋഷി സുനക് അവഗണിച്ചു. തൻറെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിൻറെ പ്രതിച്ഛായയ്ക്കെതിരായ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് സുനക് അഭിപ്രായം പ്രകടിപ്പിച്ചു.എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് സുനക് തയ്യാറായില്ല.
“ഇതിനെക്കുറിച്ചുള്ള യുകെ ഗവൺമെന്റിന്റെ നിലപാട് വളരെ വ്യക്തമാണ്. അതിൽ മാറ്റമില്ല. ബഹുമാനമർഹിക്കുന്നവരെ അപമാനിക്കുന്നതിനോട് യോജിപ്പില്ല,ഇക്കാര്യത്തിൽ എനിക്ക് വ്യക്തമായ തെളിവുകളില്ല, കുറ്റപ്പെടുത്താൻ തയ്യാറല്ല ,” ബിബിസി റിപ്പോർട്ടിനെക്കുറിച്ചുള്ള ഹുസൈന്റെ ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് ഡോക്യുമെൻററിയിലൂടെ ബിബിസി ലക്ഷ്യം വെയ്ക്കുന്നത്. കശ്മീരിൻറെ പ്രത്യേക അധികാരം റദ്ദാക്കിയത് മുസ്ലിം വിരുദ്ധമെന്നാണ് ബിബിസിയുടെ കണ്ടുപിടിത്തം. കേന്ദ്രസർക്കാർ മുസ്ലിംങ്ങളെ വേട്ടയാടുന്നു എന്നാണ് ബിബിസി ഡോക്യുമെൻററിയിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ഡോക്യുമെൻററിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ബിബിസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമുകളിൽ നിന്ന് കണ്ടൻറ് നീക്കം ചെയ്തു. പ്രമുഖ ഇന്ത്യൻ വംശജരായ യുകെ പൗരന്മാരും ഡോക്യുമെൻററിയെ അപലപിച്ചു. “ബിബിസി ഒരു ബില്യണിലധികം ഇന്ത്യക്കാരെ വേദനിപ്പിച്ചു” എന്നാണ് പ്രമുഖ യുകെ സിറ്റിസൺ ലോർഡ് റാമി റേഞ്ചർ പറഞ്ഞത്.
“ബിബിസി ന്യൂസ് നിങ്ങൾ ഒരു ബില്യണിലധികം ഇന്ത്യക്കാർക്ക് വലിയ വേദനയുണ്ടാക്കി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെയാണ് നിങ്ങൾ അപമാനിച്ചത്. ഇന്ത്യൻ ജുഡീഷ്യറിയെയും, സുരക്ഷാ സംവിധാനത്തെയും ഇന്ത്യയിലെ ജനങ്ങളെയും നിങ്ങൾ അപമാനിച്ചു. നിങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗിനെ അപലപിക്കുന്നു.” റാമി ട്വീറ്റ് ചെയ്തു,
ഇത് തികച്ചും പക്ഷപാതപരമായ ചിത്രീകരണമാണെന്ന് ബിബിസി റിപ്പോർട്ടിനോട് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇത് വ്യാജ പ്രചാരണമാണ്. വസ്തുനിഷ്ഠമല്ല.ഇതിനെ കുറിച്ച് പ്രതികരണം പോലും ആവശ്യമില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Discussion about this post