തിരുവനന്തപുരം: മദ്യപിക്കാൻ പണം കണ്ടെത്തുന്നതിന് വേണ്ടി സുഹൃത്തിനൊപ്പം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ഇറങ്ങിയ സസ്‌പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരാണ് പിടിയിലായത്. സംശയത്തെ തുടർന്ന് ഹോട്ടലുടമ പോലീസിനെ വിവരം അറിയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ റെയ്ഡാണ് നടന്നതെന്ന് വ്യക്തമാകുന്നത്. കാഞ്ഞിരംകുളം ചാവടിയിലാണ് സംഭവം.
ആരോഗ്യവകുപ്പ് ജീവനക്കാരെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും ഹോട്ടലിൽ പരിശോധനയ്ക്കായി എത്തിയത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണെന്നും, അതിനാൽ 30,000 രൂപ പിഴയായി അടയ്ക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഹോട്ടലുടമ ഇതിന് വിസമ്മതിച്ചതോടെ ആയിരം നൽകിയാൽ പ്രശ്‌നം ഒതുക്കിതീർക്കാമെന്ന് ചന്ദ്രദാസ് പറഞ്ഞു. അതും നടക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞതോടെ 500 രൂപയെങ്കിലും തരണമെന്ന് ഇയാൾ ഹോട്ടലുടമയോട് അപേക്ഷിക്കുകയായിരുന്നു.
പെരുമാറ്റത്തിൽ അപാകത തോന്നിയതോടെ ഹോട്ടലുടമ നാട്ടുകാരുടെ സഹായത്തോടെ ചന്ദ്രദാസിനെ തടഞ്ഞുവച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസിനെ തടഞ്ഞ് വയ്ക്കുന്നതിനിടെ സുഹൃത്ത് ജയൻ ഓടിരക്ഷപെട്ടു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. ജോലിക്ക് കൃത്യമായി ഹാജരാകാതെ മുങ്ങി നടന്നതിൻറെ പേരിൽ സസ്‌പെൻഷനിൽ ഉള്ള ഡിഎംഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ചന്ദ്രദാസ് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post