ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്‌പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് കേന്ദ്ര കായികമന്ത്രാലയം വിനോദ് തോമറിനെ സസ്‌പെൻഡ് ചെയ്തത്. ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
റാങ്കിംഗ് മത്സരങ്ങൾ അടക്കം നിർത്തിവയ്ക്കും. മത്സരാർത്ഥികളിൽ നിന്ന് വാങ്ങിയ എൻട്രി ഫീ അടക്കം തിരികെ നൽകും. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കും വരെ മാത്രമാകും നടപടിയെന്നും കേന്ദ്രം അറിയിച്ചു. പുതിയ നീക്കത്തോടെ ഞായറാഴ്ച ചേർന്ന ഫെഡറേഷൻ യോഗം അപ്രസക്തമായി. ബ്രിജ് ഭൂഷണും താരങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ വ്യക്തി താത്പര്യങ്ങളാണെന്ന് ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
അന്വേഷണം തീരും വരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post