വാഷിംഗ്ടൺ: സൊമാലിയയിലെ ഗാൽകാഡ് നഗരത്തിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടനയായ അൽ ഷബാബിന്റെ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മേഖലയിൽ ശക്തമായ ആക്രമണമാണ് നടത്തിയതെന്നും യു.എസ് ആഫ്രിക്ക കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യതലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ അകലെയായിട്ടാണ് ആക്രമണം നടത്തിയത്. മേഖലയിൽ നിലയുറപ്പിച്ചിരുന്ന സൊമാലിയൻ സൈനികർക്ക് നേരെ 100ഓളം വരുന്ന അൽ-ഷബാബ് ഭീകരർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പിന്നാലെ അമേരിക്കൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെടുന്നത്. യുഎസ് സൈനികർക്ക് ജീവാപായം സംഭവിച്ചിട്ടില്ലെന്നും യുഎസ് ആഫ്രിക്ക കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രദേശവാസികൾക്കും പരിക്കേറ്റിട്ടില്ല. അതേസമയം ചില വാഹനങ്ങൾ തകർന്നിട്ടുണ്ട്.
സൊമാലിയൻ സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ ദിവസം സൊമാലിയയിലെ സൈനിക താവളത്തിൽ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഏഴോളം സൈനികരെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്യാമ്പിൽ നിരവധി നാശനഷ്ടങ്ങളും ഭീകരർ ഉണ്ടാക്കി. 2011 മുതലാണ് രാജ്യത്ത് സൊമാലിയൻ ഭീകരർ ആക്രമണം ശക്തമാക്കിയത്. രാജ്യത്തെ സർക്കാരിനെ പുറത്താക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
Discussion about this post