ബെംഗളൂരു പോലൊരു മെട്രോ നഗരത്തിൽ ഗ്രാമത്തിന്റെ പച്ചപ്പും ശോഭയും സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ചൊക്കലിംഗം മുത്തയ്യ.മെട്രോ നഗരമധ്യത്തിൽ അദ്ദേഹം, സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ആഹാരം കഴിച്ചു ജീവിക്കുന്നു. കൃഷി മാത്രമല്ല, ഇദ്ദേഹത്തിന്റെ വാസസ്ഥലത്തിന്റെ പ്രത്യേകത മണ്ണുകൊണ്ട് വീട്, കുടിക്കാന്‍ മഴവെള്ളം, ഒപ്പം സൗരവൈദ്യുതിയും ജൈവാഹാരവും ഇങ്ങനെ പോകുന്നു ബാംഗ്ലൂര്‍ നഗരത്തില്‍ ചൊക്കലിംഗം തനിക്കും കുടുംബത്തിനുമായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍.
കൃത്യമായി പറഞ്ഞാൽ 12 വര്‍ഷങ്ങള്‍ക്ക് മുൻപാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. ചൊക്കലിംഗത്തിന്റെ ഭാര്യ അന്നം ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഓട്ടിസം ബാധിച്ചതും ഡിസ്‌ലെക്‌സിയ ബാധിച്ചതുമായ കുട്ടികളെ പ്രത്യേക രീതിയിലുള്ള വിദ്യാഭ്യാസം നല്‍കിയാണ് അന്നം പഠിപ്പിച്ചിരുന്നത്.
ബുദ്ധിക്ക് വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ എമിഷന്‍ ബുദ്ധിമുട്ടുണ്ടാക്കും എന്ന് അന്നം എപ്പോഴും പറയുമായിരുന്നു. ഇത് മനസിലാക്കിയ മുത്തയ്യ തന്റെ മക്കള്‍ക്ക് പ്രകൃതി കനിഞ്ഞു നല്‍കുന്ന വരദാനങ്ങള്‍ അനുഭവിക്കുന്നതിനുള്ള അവസരം ഒരുക്കണം എന്ന ഉറച്ച തീരുമാനത്തിൽ അദ്ദേഹമെത്തി.അങ്ങനെ, ചൊക്കലിംഗം ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി തന്റെ പ്രകൃതി വീട് നിർമിക്കാൻ ആരംഭിച്ചു.
7,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലത്ത് 3,500 ചതുരശ്ര അടി സ്ഥലത്തായിരുന്നു വീടിന്റെ നിര്‍മാണം. പുതുപുത്തന്‍ ആര്‍ക്കിടെക്ച്ചര്‍ രീതിയും പൗരാണികതയും ഒപ്പം വായുസഞ്ചാരത്തിനുള്ള വകളും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു വീടിന്റെ നിര്‍മാണം. വീടിനകത്ത് ആകാശം കാണത്തക്കരീതിയില്‍ തുറന്ന മേല്‍ക്കൂരയോട് കൂടിയ നടുമുറ്റവും ഉണ്ട്. വീടിനോടു ചേര്‍ന്ന് തന്നെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്നതിനായി വിശാലമായ ഒരു ഫാമും ഉണ്ട്.
വീട് പൂര്‍ണമായും സൗരോജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മഴവെള്ള സംഭരണിയിലൂടെ സംഭരിക്കപ്പെടുന്ന വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. തൊടിയിൽ നിർമിച്ചിരിക്കുന്ന വിശാലമായ പച്ചക്കറി തോട്ടത്തില്‍ വാഴ, മുളക്, തക്കാളി, വെണ്ട, ബീന്‍സ് തുടങ്ങി എല്ലാവിധ പച്ചക്കറികളും വളരുന്നുണ്ട്. ഇവയെല്ലാം തന്നെ ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.
Discussion about this post