ശ്രീരാമൻ പതിവ് പോലെ അച്ഛനെ കാണാനെത്തി…
രാമനെ കണ്ടതും പിതാവ് വീണ്ടും കണ്ണീർ വാർത്ത് തുടങ്ങി.. കെട്ടിപ്പിടിച്ച് എന്തൊക്കെയോ പുലമ്പി…
രാമന് ഒന്നും മനസിലായില്ല…
കാര്യം അറിയാൻ കൈകേയി മാതാവിനെ കണ്ടു..
കൈകേയി കാര്യം പറഞ്ഞു…
ഇത്രയേ ഉള്ളോ എന്ന് രാമൻ…
കൈകേയിക്ക് സന്തോഷമായി….
രാമൻ തിരിച്ചു വന്ന് അച്ഛനെ കണ്ടു… ആശ്വസിപ്പിച്ചു.. അച്ഛൻ വിഷമിക്കരുത്… ഞാനിതാ കാട്ടിലേക്ക് പോകുന്നു… നാളെത്തന്നെ ഭരതനെ യുവരാജാവാക്കി അഭിഷേകം ചെയ്യണം..
ദശരഥൻ വീണ്ടും ബോധം കെട്ടുവീണു..
എല്ലാം കണ്ടു നിന്ന ലക്ഷ്മണൻ കോപിച്ച് അച്ഛനേയും കൈകേയി അമ്മയേയും ഭർത്സിച്ചു…
രാമൻ അനുജനെ തടഞ്ഞു.. ഉപദേശം കൊടുത്തു…
വഴിയാത്രക്കാർ പെരുവഴിയമ്പലത്തിൽ ഒരുമിച്ച് കൂടുന്നതു പോലെയാണ് ജീവിതം.. ഇതെല്ലാം അസ്ഥിരമാണ്.. ഒന്നും ശാശ്വതമല്ല… നിന്റെയീ കോപം അറിവില്ലായ്മ കൊണ്ടാണ്… ഇതടക്കൂ… നല്ലതല്ല..
ലക്ഷ്മണൻ ഒതുങ്ങി…
നേരം പുലർന്നു…
ശ്രീരാമൻ കാട്ടിലേക്ക് പോകാൻ തയ്യാറായി.. അമ്മയെ കണ്ടു വന്ദിച്ചു.. കാര്യമറിഞ്ഞ് കൗസല്യ ദേവി കോപിച്ചു.
അച്ഛൻ കാട്ടിൽ പോകാൻ പറഞ്ഞെങ്കിൽ നാടു വാഴാൻ അമ്മ ആജ്ഞാപിക്കുന്നു .. എന്ന് പറഞ്ഞു..
രാമൻ തടഞ്ഞു… അച്ഛൻ കൊടുത്ത വാക്കും അച്ഛന് ഞാൻ കൊടുത്ത വാക്കും പാഴാകാൻ പാടില്ല അമ്മേ.. ക്ഷമിക്കു..
കൗസല്യ പുത്രനെ ഓർത്ത് വാവിട്ട് നിലവിളിച്ചു..
രാമൻ സീതാദേവിക്കരികിലെത്തി… ഏത് പാതാളത്തിലേക്ക് പോയാലും ഞാനുമുണ്ടെന്ന് സീത….
രാമന്റെ ആശ്വാസ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല അവൾ…. തന്നെക്കൂടാതെ പോയാൽ ചത്തു കളയുമെന്ന് പ്രഖ്യാപിച്ചു..
രാമൻ വഴങ്ങി… വൈദേഹി പോന്നോളൂ എന്ന് പറയേണ്ടി വന്നു..
പ്രാണപ്രിയനായ ലക്ഷ്മണനും കൂടെ പോകാൻ വാശി പിടിച്ചു…. രാമൻ അവസാനം അതിനും സമ്മതിച്ചു…
രാമനും സീതയും ലക്ഷ്മണനും കാട്ടിലേക്ക് പോകാൻ തയ്യാറായി…
അയോദ്ധ്യാ വാസികൾ ആർത്തു കരഞ്ഞു..
ദശരഥൻ പുത്ര ശോകത്തിൽ നിന്ന് വിമുക്തനായില്ല.. രാമാ രാമാ എന്ന് വിളിച്ച് കേണു..
സുമിത്ര ലക്ഷ്മണനോട് പറഞ്ഞു..
മകനേ… രാമൻ നിന്റെ ജ്യേഷ്ഠനാണ്.. അച്ഛനെപ്പോലെ കരുതണം.. നിന്റെ ചേട്ടത്തിയമ്മയാണ് സീത.. എന്റെ സ്ഥാനം നീ അവൾക്ക് നൽകണം.. നിങ്ങൾ വസിക്കുന്ന കാടാണ് ഇനി നിന്റെ അയോദ്ധ്യ… പോയ് വരു മകനേ…
സുമന്ത്രർ വന്നു..
മൂവരും തേരിലേറി…
തേര് വേഗത്തിലോടിക്കാൻ രാമൻ നിർദേശിച്ചു…
മകനേ എന്ന് വിളിച്ച് ദശരഥൻ പിന്നാലെയെത്തി.. ഇടക്ക് വീണു പോയി.. പരിചാരകർ താങ്ങി..
അയോദ്ധ്യാ വാസികൾ കൂട്ടത്തോടെ തേരിന് പിറകേ ഓടീ…
വേഗം വേഗം എന്ന് രാമനും..
ഒടുവിൽ അയോദ്ധ്യയും ജനങ്ങളും കണ്ണിൽ നിന്ന് മറയുന്നത് രാമൻ കണ്ണീരോടെ കണ്ടു…
ദേശങ്ങൾ പിന്നിട്ട് തേര് പാഞ്ഞു…
ഗംഗാതടത്തിലെത്തി… അവിടെ രാമനെ കാത്ത് പഴയ സതീർത്ഥ്യനായ നിഷാദ രാജാവ് ഗുഹൻ കാത്തു നിന്നിരുന്നു.. ഇരുവരും ആലിംഗനം ചെയ്തു. ഗംഗ കടത്തുന്ന ജോലി ഗുഹൻ ഏറ്റു
സുമന്ത്രരോട് തിരിച്ചു പോകാൻ രാമൻ നിർദ്ദേശിച്ചു.. രാമനെ വണങ്ങി സുമന്ത്രർ തേരുമായി തിരിച്ചു പോയി… വിവരം അയോദ്ധ്യയിൽ അറിയിച്ചു..
കണ്ണീർ തോരാതെ കിടപ്പിലായ ദശരഥൻ പിന്നീട് എണീറ്റില്ല… രാമൻ പോയി ആറാം ദിനം അച്ഛൻ , രാമാ രാമാ എന്ന് വിലപിച്ച് ദേഹ ത്യാഗം ചെയ്തു
വസിഷ്ഠന്റെ നിർദ്ദേശം കിട്ടിയ ഭരതൻ കേകയ രാജ്യത്ത് നിന്ന് അയോദ്ധ്യക്ക് തിരിച്ചു..
ഗോപുരം കടന്നപ്പോൾ ശോകമൂകമാണ് അയോദ്ധ്യയെന്ന് ഭരതനറിഞ്ഞു അങ്കലാപ്പിലായി..
വേഗം കൊട്ടാരത്തിലെത്തി.. അച്ഛനെ തിരക്കി.. വിവരമറിഞ്ഞ് വാവിട്ട് നിലവിളിച്ചു.. ഓടി അമ്മയുടെ അടുത്തെത്തി… കൈകേയി മകനെ സന്തോഷത്തോടെ പുണർന്നു.’…
അച്ഛനെവിടെ എന്ന ചോദ്യത്തിന് മരിച്ചു പോയി എന്ന് കൈകേയി..
ഭരതൻ മോഹാലസ്യപ്പെട്ട് നിലം പതിച്ചു. ഉണർന്നപ്പോൾ ചോദിച്ചു..
അച്ഛൻ അവസാനമായി എന്തു പറഞ്ഞമ്മേ ..
രാമനേയും ലക്ഷ്മണനേയും സീതയേയും വിളിച്ചു കരഞ്ഞുവെന്ന് കൈകേയി ..
അവരെവിടെപ്പോയെന്ന് ഭരതൻ വീണ്ടും ..
കൈകേയി നടന്നതെല്ലാം പറഞ്ഞു..
ഭരതൻ കോപിഷ്ടനായി .. കൈകേയിയെ ശകാരിച്ചു . പോയി തൂങ്ങിച്ചാവാൻ വരെ പറഞ്ഞു..
ശത്രുഘ്നൻ ചാടി മന്ഥരയെ പിടികൂടി .. കഴുത്തുവെട്ടുമെന്ന് അട്ടഹസിച്ചു..
അങ്ങനെ സംഭവിച്ചാൽ രാമൻ നമ്മളോട് പിന്നെ മിണ്ടില്ല എന്ന് പറഞ്ഞു ഭരതൻ തടഞ്ഞു..
മന്ഥര രക്ഷപ്പെട്ടു..
ഭരതൻ വേഗം കൗസല്യയെ കണ്ടു.. എന്നെയും കാട്ടിലേക്കയച്ചേക്കൂ എന്ന് കൗസല്യ..
ഭരതൻ കരഞ്ഞു കൊണ്ട് കാൽക്കൽ വീണു .. ഞാനൊന്നുമറിഞ്ഞില്ലമ്മേ എന്ന് കേണു..
കൗസല്യ ആശ്വസിപ്പിച്ചു..
ജ്യേഷ്ഠനെ തിരിച്ചു കൊണ്ടു വരുമെന്ന് വാക്കു കൊടുത്ത് ഭരതൻ കാട്ടിലേക്ക് പോകാൻ തുടങ്ങി ..
എങ്കിൽ ഞങ്ങളും വരുമെന്ന് അമ്മമാർ ..
പടയോടും മന്ത്രിമാരോടും അമ്മമാരോടും ഒരുമിച്ച് ഭരത ശത്രുഘ്നന്മാർ ജ്യേഷ്ഠനെ തേടി കാട്ടിലേക്ക്..
രാമലക്ഷ്മണന്മാരും സീതയും ഭരദ്വാജാശ്രമവും കടന്ന് ചിത്രകൂട പർവ്വതത്തിൽ വിശ്രമിക്കുമ്പോഴാണ് ഭരതന്റെ ആഗമനം..
രാമനെ കണ്ട ഭരതൻ ജ്യേഷ്ഠാ എന്ന് വിളിച്ച് ഓടിയെത്തി .. രാമന്റെ അടുത്തെത്തുന്നതിനു മുൻപ് വീണു പോയി .എഴുന്നേറ്റ്. കണ്ണീർ വാർത്ത് ജ്യേഷ്ടനെ കെട്ടിപ്പിടിച്ചു..
സിംഹാസനത്തിൽ ആടയാഭരണങ്ങളുമായി വാഴേണ്ട എന്റെ ജ്യേഷ്ഠൻ മരവുരി ധരിച്ച് വൃക്ഷച്ചുവട്ടിൽ വെയിലും മഴയുമേറ്റ് ..
തിരിച്ചു വരണം അയോദ്ധ്യയിലേക്ക് .. ഇതല്ലാതെ ഒന്നും എനിക്ക് കേൾക്കണ്ട.. ഭരതൻ പറഞ്ഞു..
അച്ഛനെവിടെ എന്നായിരുന്നു രാമന്റെ ചോദ്യം ..
നിങ്ങളെ വിചാരിച്ച് അച്ഛൻ ദുഖാർത്തനായി വിഷ്ണു ലോകം പൂകിയെന്ന് ഭരതൻ പറഞ്ഞതും ശ്രീരാമൻ ബോധം കെട്ടു വീണു .. ഉണർന്ന് ഉച്ചത്തിൽ കരഞ്ഞു..
സഹോദരങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞതോടെ മറ്റെല്ലാവരും ദുഖാർത്തരായി ..
അച്ഛന്റെ മരണാനന്തര കർമ്മങ്ങൾ മൂത്തമകനായ ശ്രീരാമൻ പൂർത്തിയാക്കി.. പിണ്ഡം വച്ച് തൊഴുതു..
ജ്യേഷ്ഠൻ തിരിച്ചു വരണമെന്ന് ഭരതൻ വീണ്ടും പറഞ്ഞു ..
അച്ഛനു കൊടുത്ത വാക്ക് പാലിക്കുമെന്ന് ഉറച്ചു രാമൻ .. “ഭൂമി അതിന്റെ ഗന്ധം വെടിഞ്ഞേക്കും , സൂര്യൻ പ്രകാശത്തെ വെടിഞ്ഞേക്കും , അഗ്നി ചൂട് വെടിഞ്ഞേക്കും ..പക്ഷേ ശ്രീരാമന്റെ വാക്ക്.. അതിനു മാറ്റമുണ്ടാകില്ല “
രാമവാക്യം കേട്ട് വിഷാദമഗ്നനായി ഭരതൻ നിന്നു..
അയോദ്ധ്യയിൽ കൊട്ടാരത്തിൽ വസിക്കില്ല എന്ന് പ്രഖ്യാപിച്ചു. കൊട്ടാരത്തിനു പുറത്ത് ജ്യേഷ്ഠനെപ്പോലെ തന്നെ മരവുരിയുടുത്ത് ജീവിക്കും . പതിനാലു വർഷം തികയുന്ന അന്ന് ജ്യേഷ്ഠൻ എത്തിയില്ലെങ്കിൽ അഗ്നിയിൽ ചാടി ജീവൻ കളയുമെന്നും പറഞ്ഞു..
ശ്രീരാമ പാദുകങ്ങൾ പൂജ ചെയ്യാൻ വേണ്ടി തരണമെന്നും ആവശ്യപ്പെട്ടു..
ഭരതൻ ചത്തുകളയുമെന്ന് പറഞ്ഞതോടെ മനസില്ലാ മനസോടെ രാമൻ സമ്മതിച്ചു..
ഭരതനും പടയും യാത്രയായി ..സിംഹാസനത്തിൽ രാമ പാദുകങ്ങൾ വച്ച് കൊട്ടാരത്തിനു പുറത്ത് നന്ദിഗ്രാമത്തിൽ താമസവുമായി ..












