പോർട്ട് ബ്ലെയർ; ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ 21 ദ്വീപുകൾക്ക് പരംവീർചക്ര ബഹുമതി നേടിയ ധീരസൈനികരുടെ പേരുകൾ നൽകിയതിനെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത സൈനികരെ ഇത്തരത്തിൽ അംഗീകരിച്ച മറ്റൊരു രാജ്യവും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
21 ദ്വീപുകൾക്കല്ല പേരുകൾ നൽകിയത്, പ്രധാനമന്ത്രി കൊളുത്തിയത് 21 ദീപങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. 21 ദ്വീപുകൾക്ക് പരംവീർ ചക്ര ലഭിച്ചവരുടെ പേരുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് പോർട്ട് ബ്ലെയറിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭൂമി നിലനിൽക്കുന്നിടത്തോളം ആ ധീരസൈനികരുടെ ഓർമ്മകൾ നിലനിൽക്കുന്നതാണ് ഈ നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ ആവേശമുയർത്തുന്ന തീരുമാനമാണിത്. അവർക്ക് അത് പ്രചോദനം നൽകുമെന്നും അമിത് ഷാ പറഞ്ഞു. സുഭാഷ് ചന്ദ്രബോസിനെ അവഗണിക്കാനുളള ഒരുപാട് ശ്രമങ്ങൾ നിർഭാഗ്യവശാൽ ഉണ്ടായിട്ടുണ്ട്. ധീരൻമാർ അവരുടെ ഓർമ്മകൾ നിലനിർത്താൻ ആരെയും ആശ്രയിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക് ആൻഡമാൻ- നിക്കോബാർ ദ്വീപ് സമൂഹത്തിനുളള അഭേദ്യമായ ബന്ധം കൂടി വിളിച്ചുപറയുന്നതാണ് സർക്കാരിന്റെ തീരുമാനം. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ കേവലം ഒരു ജയിൽ മാത്രമല്ല, സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ സ്മരണകൾ പേറുന്ന തീർത്ഥാടന കേന്ദ്രമാണ് അതെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post