മുംബൈ; മഹാരാഷ്ട്ര നിയമസഭയിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിച്ചു. നിയമസഭയിലെ സെൻട്രൽ ഹാളിലാണ് ചിത്രം സ്ഥാപിച്ചത്. ബാൽ താക്കറെയുടെ 97 ാം ജൻമദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. അതേസമയം ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിലായിരുന്നു ചിത്രം അനാച്ഛാദനം ചെയ്തത്. നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ, പ്രതിപക്ഷ നേതാവ് അജിത് പവാർ, എംഎൻഎസ് നേതാവ് രാജ് താക്കറെ കേന്ദ്രമന്ത്രി നാരായൺ റാണെ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉദ്ധവ് താക്കറെയോ മകൻ ആദിത്യ താക്കറെയോ മറ്റ് കുടുംബാംഗങ്ങളോ ചടങ്ങിൽ പങ്കെടുത്തില്ല.
അനീതിക്കെതിരെ പോരാടാൻ നിരവധി യുവാക്കൾക്ക് ധൈര്യം പകർന്ന ചിന്താഗതിയായിരുന്നു ബാൽ താക്കറെ മുൻപോട്ട് വെച്ചിരുന്നതെന്ന് ഷിൻഡെ പറഞ്ഞു. അധികാരത്തിലെത്തി ആദ്യ സമ്മേളനത്തിൽ തന്നെ ബാൽ താക്കറെയുടെ എണ്ണച്ഛായാ ചിത്രം വിധാൻ ഭവനിൽ സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നതായി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. താക്കറെയുടെ ജൻമവാർഷികത്തിൽ ഈ തീരുമാനം നടപ്പിലായത് ആവേശഭരിതമായ കാര്യമാണെന്നും ഫട്‌നാവിസ് കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭാ ഹാളിലെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ഇതിന് കിലോമീറ്ററുകൾ മാത്രം അകലെ ബാൽ താക്കറെയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്താൻ ഉദ്ധവും മകനും എത്തിയിരുന്നു.
ബാൽ താക്കറെ ഉയർത്തിപ്പിടിച്ചിരുന്ന ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസുമായി കൈകോർത്താണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കിയിരുന്നത്. താക്കറെയുടെ ശിഷ്യൻ കൂടിയായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ ഉദ്ധവ് പക്ഷത്ത് നിന്നും വിട്ടുപോയതോടെ സർക്കാർ രാജിവെയ്ക്കാൻ നിർബന്ധിതമാകുകയായിരുന്നു.










Discussion about this post