ചെന്നൈ; ആൻഡ്രോയ്ഡിന് ബദലായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. മദ്രാസ് ഐഐടിയാണ് ഭാരോസ് (bharOS) എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രഥാനും അശ്വിനി വൈഷ്ണവും ഇത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.
രാജ്യത്തെ 100 കോടിയിലധികം സ്മാർട്ട് ഫോൺ ഉപയോക്കൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ സുരക്ഷിതവും സ്വകാര്യതയും ഉറപ്പുവരും എന്നതാണ് ഭാരോസിന്റെ പ്രത്യേകത. ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി ധർമേന്ദ്ര പ്രഥാൻ അഭിനന്ദിച്ചു.
എട്ട് വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോൾ ചിലർ അദ്ദേഹത്തെ പരിഹസിച്ചു പക്ഷെ ഇന്ന് ടെക്‌നോക്രാറ്റുകളും പോളിസി മേക്കേഴ്‌സും ഇന്നൊവേറ്റേഴ്‌സും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സ്വീകരിക്കുകയാണെന്നും ധർമേന്ദ്ര പ്രഥാൻ പറഞ്ഞു.
ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്‌സ് പ്രൊജക്ട് അടിസ്ഥാനമാക്കിയുളള ഓപ്പറേറ്റിംഗ് സിസ്റ്റാമാണിത്. ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത ജാൻഡ് കെ എന്ന ജാൻഡ്‌കോപ്‌സ് ആണ് ഇത് വികസിപ്പിച്ചത്. ഫീച്ചേഴ്‌സിലോ ഇന്റർഫെയ്‌സിലോ ആൻഡ്രോയ്ഡുമായി കാര്യമായ വ്യത്യാസം ഉണ്ടാകില്ല.
ഗൂഗിളിന്റെ പിന്തുണ ഇല്ലാതെയാണ് ഭാരോസ് പ്രവർത്തിക്കുന്നത്. സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനായി മറ്റേതെങ്കിലും ആപ്പുകൾ ഫോണിൽ നിർബന്ധമില്ല. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടവും ആവശ്യവും അനുസരിച്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. സ്വകാര്യത സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post