ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും എൻഎസ്‌യുവിന്റെയും പേരിലായിരുന്നെങ്കിലും സംഘർഷത്തിന് മുൻപിലുണ്ടായിരുന്നത് ക്യാമ്പസിലെ തീവ്ര ജിഹാദി വിഭാഗക്കാരായ വിദ്യാർത്ഥികളാണ്. ജാമിയ മിലിയയിലും സമാനമായ സാഹചര്യമാണ് ആവർത്തിക്കപ്പെട്ടത്.
ഗുജറാത്ത് കലാപത്തിന്റെ പേരിലിറക്കിയ ഡോക്യുമെന്ററിയുടെ മറവിൽ ആസൂത്രിതമായ സംഘർഷം ഉണ്ടാക്കാനും മതവിദ്വേഷം കുത്തിനിറയ്ക്കാനുമുളള ശ്രമമാണ് ജിഹാദികൾ നടത്തുന്നതെന്നാണ് സംശയം ഉയരുന്നത്. ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ത്വരയും ജിഹാദി സംഘങ്ങൾ ഉപയോഗിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎൻയു ക്യാമ്പസിലും സംഘർഷങ്ങൾക്ക് മുൻപിൽ നിന്നത് ക്യാമ്പസിലെ ജിഹാദി ഐഡന്റിറ്റിയുളള വിദ്യാർത്ഥികളാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി സംഘത്തെ ആക്രമിച്ചതും ഇവരായിരുന്നു. മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണ് ഇവരിൽ പലരും. വിദ്യാർത്ഥികളിൽ പലരും ചാനൽ ക്യാമറകൾക്ക് മുൻപിൽ മലയാളത്തിലായിരുന്നു മുദ്രാവാക്യം വിളിച്ചതും പ്രതികരിച്ചതും. ഡൽഹിയിലുളള ക്യാമ്പസുകളിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധങ്ങളും സംഘർഷങ്ങളും ആസൂത്രിതമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.
ജാമിയ മിലിയയിലും ജെഎൻയുവിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം സർവ്വകലാശാല അധികൃതർ നൽകിയിരുന്നു. എന്നിട്ടും പൊതുവേദികളിൽ ക്യാമ്പസിനുളളിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ഇവർ വാശിപിടിക്കുകയായിരുന്നു. ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയാൽ ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകരുമെന്ന് ബോധ്യമുണ്ടായതിനാലാണ് അധികൃതർ അനുമതി നിഷേധിച്ചത്. ഇത് പ്രതിഷേധക്കാരെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.
മുന്നറിയിപ്പുകൾ ഇങ്ങനെ നൽകിയിട്ടും ഇത് മറികടന്നാണ് എസ്എഫ്‌ഐയും എൻഎസ്‌യുവും ഒന്ന് ചേർന്ന് ഡോക്യുമെന്ററി നിർബന്ധപൂർവ്വം പ്രദർശിപ്പിക്കാൻ തുനിഞ്ഞത്. തുടർന്നായിരുന്നു ജാമിയ മിലിയയിൽ പോലീസ് ഇടപെടുകയും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഡോക്യുമെന്ററിയുടെ പ്രദർശനം കേന്ദ്രസർക്കാർ ബലമായി തടയാൻ ശ്രമിക്കുന്നുവെന്ന് വരുത്തിതീർക്കുകയെന്ന ഉദ്ദേശ്യവും പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post