ന്യൂഡൽഹി: 74 ാമത് റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പ ചക്രം സമർപ്പിച്ച്, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ആരംഭമായത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി മുഖ്യാതിഥിയായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ഇത്തവണ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു.
കർത്തവ്യപഥിനെ ആവേശം കൊള്ളിച്ച നടന്ന പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം തദ്ദേശീയമായി എന്നതായിരുന്നു പരേഡിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ആത്മനിർഭാരതിനെ മുറുകെ പിടിച്ചാണ് ഇന്ത്യ തങ്ങളുടെ ആയുധബലം വിളമ്പരം ചെയ്തത്.
പരേഡിൽ പ്രദർശിപ്പിച്ച വെടിമരുന്ന് ഉൾപ്പെടെയുള്ള എല്ലാ ആയുധങ്ങളും തദ്ദേശീയമായി നിർമ്മിച്ചവയാണ്. തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് ഗൺസ് (ഐഎഫ്ജി) ഉപയോഗിച്ചാണ് 21 ഗൺ സല്യൂട്ട് നൽകിയത്. പരമ്പരാഗതമായി റിപ്പബ്ലിക് ദിനാഘോഷത്തിലെ 21 ഗൺ സല്യൂട്ടിൽ 25 കിലോ ഭാരമുള്ള ഗണ്ണോടു കൂടിയ പഴയകാല പീരങ്കികളാണ് ഉപയോഗിക്കാറുള്ളത്.
പുതുതായി നിർമ്മിച്ച എൽസിഎച്ച് പ്രചണ്ഡ്, കെ-9 വജ്ര പീരങ്കി, എംബിടി അർജുൻ, നാഗ് ടാങ്ക് വേധ മിസൈൽ, വ്യോമ പ്രതിരോധ മിസൈലുകളായ ആകാശ്, യുദ്ധ വാഹനങ്ങൾ തുടങ്ങി, കർത്തവ്യ പഥിൽ പ്രദർശിപ്പിച്ച ആയുധങ്ങളെല്ലാം ഇന്ത്യൻ നിർമ്മിതമാണ്. ചരിത്രത്തിലാദ്യമായാണ് പൂർണമായി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ പ്രദർശിപ്പിച്ചുള്ള റിപ്പബ്ലിക് പരേഡ്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക.
Discussion about this post