റൂർക്കേല: ഹോക്കി ലോകകപ്പിൽ ജപ്പാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ഒൻപത്- പതിനാറാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ ഏകപക്ഷീയമായ 8 ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.
മുപ്പത്തിരണ്ടാം മിനിറ്റിൽ മൻദീപ് സിംഗ്, 35, 53 മിനിറ്റുകളിൽ അഭിഷേക്, മുപ്പത്തിയൊൻപതാം മിനിറ്റിൽ വിവേക് സാഗർ പ്രസാദ്, 45,58 മിനിറ്റുകളിൽ ഹർമൻപ്രീത് സിംഗ്, അൻപത്തിയെട്ടാം മിനിറ്റിൽ മൻപ്രീത് സിംഗ്, അൻപത്തിയൊൻപതാം മിനിറ്റിൽ സുഖ്ജീത് സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടി.
ഇരു ടീമുകളും ആക്രമണത്തിലും പ്രതിരോധത്തിലും തുല്യത പാലിച്ച ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ഇന്ത്യ ജപ്പാന്റെ പ്രതിരോധപ്പൂട്ട് തകർത്തു. തുടർച്ചയായ ഗോളുകളിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട ജപ്പാനെതിരെ അവസാന നിമിഷങ്ങളിൽ ഏകപക്ഷീയമായ ആക്രമണമാണ് ഇന്ത്യ അഴിച്ചു വിട്ടത്.
ജയത്തിൽ സന്തോഷമുണ്ടെന്ന് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് പറഞ്ഞു. രണ്ടാം പകുതിയിൽ 8 ഗോളുകൾ നേടാൻ സാധിച്ചത് അടുത്ത മത്സരത്തിലെ ആവേശം വർദ്ധിപ്പിക്കുമെന്നും അഭിഷേക് പറഞ്ഞു.
ഒൻപത്- പന്ത്രണ്ടാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
Discussion about this post