ന്യൂഡൽഹി; യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റ് എയർലൈന് 10 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)ആണ് പിഴ വിധിച്ചത്. ജനുവരി 9 ന് ബംഗലൂരുവിൽ നിന്ന് ഡൽഹിയിലേക്കുളള വിമാനമാണ് 55 യാത്രക്കാരെ കയറ്റാതെ യാത്ര പുറപ്പെട്ടത്.
സംഭവത്തിൽ ഡിജിസിഎ എയർലൈന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ ആഴ്ച ആദ്യം കമ്പനി വിശദീകരണം നൽകുകയും ചെയ്തു. ഇത് പരിശോധിച്ച ശേഷമാണ് വീഴ്ച ഉണ്ടായതായും പിഴ ഈടാക്കാനും തീരുമാനിച്ചത്. ടെർമിനൽ കോഓർഡിനേറ്ററും കൊമേഴ്‌സ്യൽ സ്റ്റാഫും ക്രൂവുമായി ശരിയായ രീതിയിൽ ആശയവിനിമയം ഇല്ലാതിരുന്നതാണ് പിഴവിന് കാരണമായി എയർലൈൻ ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം ഗ്രൗണ്ട് ഹാൻഡിലിങ്ങിലും കാർഗോ ഹാൻഡിലിങ്ങിലും ഉൾപ്പെടെ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ എയർലൈന് സാധിച്ചിരുന്നില്ലെന്ന് ഡിജിസിഎ വിലിയിരുത്തി. പുലർച്ചെ 6.30 ന് പുറപ്പെട്ട ജി8 116 വിമാനമാണ് യാത്രക്കാരെ വിമാനതാവളത്തിൽ ഉപേക്ഷിച്ച് യാത്ര തിരിച്ചത്.
സംഭവത്തിൽ പിറ്റേന്ന് എയർലൈൻ മാപ്പ് പറഞ്ഞിരുന്നു. യാത്രക്കാരെ മറ്റ് എയർലൈനുകളിൽ ഡൽഹിയിലും മറ്റിടങ്ങളിലും എത്തിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു.
Discussion about this post