റാഞ്ചി: നിരുത്തരവാദപരമായ ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ തോൽവിയോടെ തുടക്കം. ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. ന്യൂസിലൻഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിനൊപ്പം സ്പിന്നർമാരുടെ ആക്രമണത്തിന് മൂർച്ച കൈവന്നതും കിവീസിന് ഗുണമായി. മിച്ചൽ സാന്റ്നർ 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്. ബ്രേസ്വെല്ലിനും ഫെർഗൂസനും 2 വിക്കറ്റുകൾ വീതം ലഭിച്ചു. ഡഫിയും ഇഷ് സോധിയും ഓരോ വിക്കറ്റ് വീഴ്ത്തി.
കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് നിശ്ചയമായും എത്തിപ്പിടിക്കാവുന്ന ലക്ഷ്യം തന്നെയായിരുന്നു 177 എന്നത്. ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള മുൻനിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടത് ഇന്ത്യക്ക് വിനയായി. 28 പന്തിൽ 50 റൺസ് നേടിയ വാഷിംഗ്ടൻ സുന്ദർ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുവെങ്കിലും, ഏറെ വൈകിപ്പോയിരുന്നു. മദ്ധ്യനിരയിലും വാലറ്റത്തും മതിയായ പിന്തുണ കിട്ടാത്തത് ജയത്തിന് വിഘാതമായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 47 റൺസെടുത്തു.
നേരത്തേ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മികച്ച ഫോമിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡെവൺ കോൺവേയും ഡാരിൽ മിച്ചലും ന്യൂസിലൻഡിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി.
മികച്ച തുടക്കം ലഭിച്ച ന്യൂസിലൻഡ് ഒരു ഘട്ടത്തിൽ 200 കടക്കും എന്ന് തോന്നിച്ചു. എന്നാൽ മദ്ധ്യ ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യ കിവീസ് കുതിപ്പിന് ഏറെക്കുറേ തടയിട്ടു. അവസാന ഓവറിൽ ബാലിശമായി പന്തെറിഞ്ഞ അർഷ്ദീപ് സിംഗ് വിട്ടുകൊടുത്ത 27 റൺസ് മത്സരത്തിൽ നിർണായകമായി.
ന്യൂസിലൻഡിന് വേണ്ടി ഡാരിൽ മിച്ചൽ 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. കോൺവേ 35 പന്തിൽ 52 റൺസ് നേടി. ഓപ്പണർ ഫിൻ അലൻ 35 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ 4 ഓവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 51 റൺസ് വിട്ടുകൊടുത്ത അർഷ്ദീപ് സിംഗിന് ഒരു വിക്കറ്റ് ലഭിച്ചു. മനോഹരമായി പന്തെറിഞ്ഞ കുൽദീപ് യാദവ് 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ഉമ്രാൻ മാലിക്കിനും ഒരു വിക്കറ്റ് ലഭിച്ചു.
Discussion about this post