ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമനായ സുസുക്കിയും അതിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതിയും ചേർന്ന് ഇന്ത്യൻ വാഹനലോകത്ത് വൻ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ്. മലീനികരണം ഉൾപ്പെടെ തടയുന്നതിനായി വാഹനങ്ങളിൽ ബയോഗ്യാസ് ഉപയോഗിച്ചുകൊണ്ട് കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കമ്പനി. ചാണകത്തിൽ നിന്ന് നിർമ്മിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിലൂടെ അന്തരീക്ഷ മലിനീകരണത്തിന് അറുതി വരുത്തുകയാണ് ലക്ഷ്യം.
കാറിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. അന്തരീക്ഷ മലിനീകരണം എന്ന വെല്ലുവിളിയെ നേരിടാനുള്ള സുസുക്കിയുടെ പദ്ധതിയാണ് ബയോഗ്യാസിലൂടെയുള്ള ഇന്ധനം കാറുകളിൽ ഉപയോഗിക്കുക എന്നത്. അതിൽ പ്രധാനമായും ചാണകത്തിൽ നിന്നെടുക്കുന്ന ബയോഗ്യാസ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇന്ത്യയിലെ സി.എൻ.ജി കാർ വിപണിയുടെ 70 ശതമാനവും സുസുക്കിയാണ് കയ്യാളുന്നത്. ഇവയിൽ ബയോഗ്യാസ് ഉപയോഗിക്കാമെന്ന് ജാപ്പനീസ് ഓട്ടോ മേജർ പറഞ്ഞു. ”ഗ്രോത്ത് സ്ട്രാറ്റജി ഫോർ 2030” എന്ന് ഗ്ലോബൽ പ്രസന്റേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ഭാവിയിൽ ആഫ്രിക്ക, ആസിയാൻ, ജപ്പാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മറ്റ് കാർഷിക മേഖലകളിലും ഇത് ആരംഭിക്കാനൊരുങ്ങുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ബയോഗ്യാസ് പരിശോധിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഏജൻസിയായ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡുമായും ബനാസ് ഡയറീസുമായും സുസുക്കി ധാരണാപത്രം ഒപ്പുവച്ചു. ചാണകത്തിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജപ്പാനിലെ ഫുജിസാൻ അസാഗിരി ബയോമാസിലും തങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.
Discussion about this post