ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ ‘ഹിന്ദു ദേശീയവാദി’ പോലുള്ള പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിൽ വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കർ. ‘ വിദേശത്തുള്ള പത്രങ്ങളിൽ കേന്ദ്രസർക്കാരിനെ ഹിന്ദു ദേശീയവാദി, ഹിന്ദു ദേശീയ സർക്കാർ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലോ യൂറോപ്പിലോ ക്രിസ്ത്യൻ ദേശീയത എന്നൊന്നും പറയാറില്ല. ഇത്തരം വിശേഷണങ്ങളൊക്കെ അവർ നമുക്ക് വേണ്ടി മാത്രമായി മാറ്റി വച്ചിരിക്കുന്നതാണ്. നമ്മുടെ രാജ്യം ലോകത്തോടൊപ്പം നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് ഇത്തരം രാജ്യങ്ങൾ മനസിലാക്കുന്നില്ല. ഇന്ത്യ ഒരിക്കലും പിന്നിൽ നിൽക്കുന്ന രാജ്യമല്ലെന്നും’ ജയശങ്കർ പറയുന്നു.
‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്” എന്ന തന്റെ പുസ്തകത്തിന്റെ മറാത്ത പരിഭാഷ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ മറാത്തി പതിപ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രകാശനം ചെയ്തു. മോദി സർക്കാരിന്റെ പ്രവർത്തനം പൂർണമായും ദേശീയതയിലൂന്നിയാണെന്നും ജയശങ്കർ പറഞ്ഞു. ‘ കഴിഞ്ഞ ഒൻപത് വർഷമായി നിങ്ങൾ നോക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയം ദേശീയതയിൽ ഊന്നിയാണെന്നതിൽ യാതൊരു തർക്കവുമില്ല. ഇതേ ദേശീയവാദികൾ തന്നെ വിദേശരാജ്യങ്ങളേയും അവരുടെ പ്രവർത്തനങ്ങളേയും എല്ലാം ധാരാളം സഹായിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ദുരിതബാധിത സമയങ്ങളിലും കേന്ദ്രം അവർക്കൊപ്പം നിന്നു’.
” പക്ഷേ ഹിന്ദു ദേശീവാദി എന്ന പദം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്. ഇന്ത്യ ലോകത്തോടൊപ്പം നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് അവർ മനസിലാക്കുന്നില്ല. ഇക്കുറി ജി20യിൽ 200ഓളം മീറ്റിങ്ങുകൾ ഉണ്ടാകും. ഇത് ലോകത്തെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ഈ മീറ്റിങ്ങുകളിലൂടെ ലോകം ഇന്ത്യയെ കാണണം. ഇന്ത്യയിലെ മാറ്റങ്ങൾ അറിയണം. വികസനവും ഉത്സാഹവും എല്ലാം അവർ മനസിലാക്കണമെന്നും’ ജയശങ്കർ പറഞ്ഞു.
Discussion about this post