ന്യൂഡൽഹി: ഭീകരാക്രമണ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യതലസ്ഥാനത്ത് ഖാലിസ്ഥാനി സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ദേശീയമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും ഖാലിസ്താൻ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും പുറത്ത് വന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്.
വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പടിഞ്ഞാറൻ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ആക്ഷേപകരമായ മുദ്രാവാക്യങ്ങളോടുകൂടിയ ഒന്നിലധികം ചുവരെഴുത്തുകൾ വലിയ ഗൂഢാലോചനയുടെ ഭാഗമാകാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഡൽഹി എൻസിആറിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ ലോക്കൽ പോലീസ് ഉടൻ നീക്കം ചെയ്‌തെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തലസ്ഥാനത്ത് സമാധാനവും ഐക്യവും തകർക്കാൻ ഖാലിസ്ഥാനി സംഘടനകൾ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് പോലീസുകാർ കനത്ത ജാഗ്രതയിലാണ്.
Discussion about this post