കവരത്തി: എൻസിപി നേതാവും എംപിയുമായ മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമ കേസിൽ വിചാരണ കോടതി വിധി മരവിപ്പിച്ചുള്ള കേരള ഹൈക്കോടതി വിധിയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം. കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടം സുപ്രീംകോടതിയിൽ ഹർജി നൽകി. പത്ത് വർഷം തടവായിരുന്നു മുഹമ്മദ് ഫൈസലിന് വിചാരണ കോടതി വിധിച്ചത്.
അഭിഭാഷകനായ അക്ഷയ് അമൃതാംശു മുഖേനയാണ് ഹർജി നൽകിയത്. ഉപതിരഞ്ഞെടുപ്പിലെ സാമ്പത്തിക ഭാരം ഒഴിവാക്കാനായി ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ ശിക്ഷ റദ്ദാക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ ആശങ്ക ഉണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ, തിരഞ്ഞെടുപ്പിന്റെ പവിത്രത എന്നിവ പൂർണമായി തിരസ്‌കരിക്കുന്നതാണ് ഹൈക്കോടതിയുടെ വധി. ഫൈസലിനെതിരായ കുറ്റം റദ്ദാക്കാനുള്ള യാതൊരു അസാധാരണ സാഹചര്യവും ഇല്ല. തിരഞ്ഞെടുപ്പ് ചിലവ് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനുള്ള കാരണമല്ലെന്നും ഹർജിയിൽ ഭരണകൂടം വ്യക്തമാക്കി. ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അടുത്ത മാസം ആറിന് പരിഗണിക്കും.
ഈ മാസം 25 നായിരുന്നു ഫൈസലിന്റെ തടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മുഹമ്മദ് ഫൈസൽ ഹർജി നൽകിയിരുന്നു. ഇതിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി. ഫൈസലിന്റെ ഒഴിവിലേക്ക് വരുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ വലിയ ചിലവ് വരുമെന്ന കാരണം കാട്ടിയായിരുന്നു കോടതിയുടെ നടപടി. ഈ മാസം 11 നായിരുന്നു ഫൈസലിനെ 10 വർഷത്തെ തടവിന് വിചാരണ കോടതി ശിക്ഷിച്ചത്. 2009 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവിനെ ഫൈസലും സംഘവും ആക്രമിച്ചിരുന്നു. ഈ കേസിലായിരുന്നു തടവ് ശിക്ഷ.
Discussion about this post