പത്തനംതിട്ട: ഇ സഞ്ജീവനി പോർട്ടലിലൂടെ വനിതാ ഡോക്ടർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുഹമ്മദ് സുഹൈബ് വനിതാ ഡോക്ടർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത് ആസൂത്രിതമായെന്ന് സൂചന.
വനിതാ ഡോക്ടറുമായുള്ള കൺസൾട്ടേഷന് മുൻപ് രണ്ട് ഡോക്ടർമാരുമായി പ്രതി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു. ഇവർ രണ്ടുപേരും പുരുഷ ഡോക്ടർമാരായിരുന്നു. ഇതിനുപിന്നാലെയാണ് വനിതാ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്തിയത്. ഡോക്ടർ വനിതയാണെന്ന് കണ്ടയുടനെ തൃശൂർ സ്വദേശി മുഹമ്മദ് സുഹൈബ് നഗ്നതാ പ്രദർശനം നടത്തുകയും മൂന്ന് മിനിറ്റോളം രഹസ്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നു. ഇതോടെ ഡോക്ടർ സ്ക്രീൻ ഷോട്ടുകൾ എടുത്ത് പരാതി നൽകുകയായിരുന്നു.
വ്യാജ ഐഡിയിൽ നിന്നാണ് ഇയാൾ രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. വ്യാജ ഐഡിയായതിനാൽ പിടിക്കപ്പെടില്ലന്ന് ധരിച്ചു. എന്നാൽ ഐഡി ഉണ്ടാക്കിയ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഇയാളെ കുടുക്കി. പ്രതി വ്യാജ ഐഡി ഉണ്ടാക്കാൻ സ്വന്തം നമ്പറും ഇമെയിൽ വിലാസവുമായിരുന്നു ഉപയോഗിച്ചത്.
ഐടി ആക്ടിന് പുറമേ ജോലി തടസ്സപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇ-സഞ്ജീവനി പോർട്ടലിലെ ദൃശ്യങ്ങൾ സിഡാക്കിന്റെ റെക്കോഡിങ്ങിലുള്ളതിനാൽ ഇവയും പോലീസ് പരിശോധിക്കും.
Discussion about this post