ന്യൂഡൽഹി: എംപി5 സബ് മെഷീൻ തോക്കുകളുടെ സ്‌പെയറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻഎസ്‌ജി) അഭ്യർത്ഥന അംഗീകരിച്ച് ജർമ്മൻ സർക്കാർ. യൂറോപ്പ്യൻ യൂണിയനും നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കും അല്ലാതെ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം രാജ്യങ്ങളിലേക്ക് ചെറു ആയുധങ്ങൾ വിൽക്കുന്നതിന് ജർമ്മനി നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ നടപടി ഒരു പ്രധാന സംഭവവികാസമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ വലിയ ഒരു ആനുകൂല്യമാണ് ഇപ്പോൾ നമുക്ക് ലഭിച്ചിട്ടുള്ളത് . ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് ജർമ്മനി നൽകുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നത്, പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഒരു ഉദ്യോഗസ്ഥൻ തുറന്നു പറഞ്ഞു.
ഏകദേശം 15 വർഷം മുമ്പ് വിൽപ്പന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പാണ് ജർമ്മൻ കമ്പനിയായ ഹെക്ലർ & കോച്ച് നിർമ്മിച്ച എംപി 5-കൾ എൻഎസ്ജി വാങ്ങിയത് . ‘മൂന്നാം രാജ്യങ്ങൾ’ എന്നത് കൊണ്ട് ജർമ്മനി ഉദ്ദേശിക്കുന്നത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രാജ്യങ്ങളും നാറ്റോയ്ക്ക് തുല്യമായ രാജ്യങ്ങളും (ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ്) ഒഴികെയുള്ള എല്ലാ രാജ്യങ്ങളെയും ആണ്.
തെക്കൻ ചൈനാ കടലിൽ കണക്കു കൂട്ടിയുള്ള ശക്തി മത്സരങ്ങൾക്ക് ചൈന കോപ്പ് കൂട്ടുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തണം എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇപ്പോൾ നൽകിയിരിക്കുന്ന പ്രേത്യേക പരിഗണനയെ വിലയിരുത്തപ്പെടുന്നത്. കൂടാതെ ബഹിരാകാശ സഹകരണം, സൈന്യങ്ങൾ തമ്മിലുള്ള സഹകരണം, ഇന്ത്യക്ക് അന്തര്വാഹിനികൾ പോലുള്ള യുദ്ധ ഉപകരണങ്ങൾ വിൽക്കൽ തുടങ്ങിയ കാര്യങ്ങളും ജർമനിയുടെ അജണ്ടയിൽ ഉൾപ്പെടുന്നുണ്ട് എന്നാണ് കരുതുന്നത്.
Discussion about this post