ന്യൂഡൽഹി: ഹിൻഡൻബർഗ് ആക്രമണത്തെ തൃണവൽഗണിച്ച് നിക്ഷേപകർ അദാനിക്കൊപ്പം നിന്നപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ എഫ് പി ഒ വിൽപ്പന എന്ന് വിശേഷിപ്പിക്കപ്പെട്ട വിപണി യുദ്ധത്തിൽ അദാനി എന്റർപ്രൈസസിന് വമ്പൻ നേട്ടം. എഫ് പി ഒയുടെ അവസാന ദിവസമായ ചൊവ്വാഴ്ച വിപണിക്ക് തിരശ്ശീല വീഴുമ്പോൾ, ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ വിൽപ്പന നടന്നതിന്റെ ആഹ്ലാദത്തിലാണ് അദാനി ഗ്രൂപ്പ്.
സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നതിന്റെ 102 ശതമാനം ഓഹരികളാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. 4.55 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. എന്നാൽ 4.63 കോടി ഓഹരികൾ വിറ്റു പോയി.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ പ്രതിഫലനം ആദ്യദിനത്തെ വിൽപ്പനയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, ഹിൻഡൻബർഗിനുള്ള അദാനി ഗ്രൂപ്പിന്റെ മറുപടി വന്നതോടെ രണ്ടാം ദിനം വിപണിയിൽ അദാനി എന്റർപ്രൈസസ് തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി.
അദാനി എന്റർപ്രൈസസിൽ വിശ്വാസമർപ്പിച്ച് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി കഴിഞ്ഞ ദിവസം 400 മില്ല്യൺ ഡോളറിന്റെ നിക്ഷേപ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ വലിച്ചെറിഞ്ഞ നിക്ഷേപകർ, ചൊവ്വാഴ്ച കൂട്ടത്തോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് 3.35 ശതമാനം ഉയർന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Discussion about this post