അഹമ്മദാബാദ്: റെക്കോർഡുകൾ പെരുമഴയായി പെയ്തിറങ്ങിയ മൂന്നാം ട്വന്റി 20യിൽ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 235 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 12.1 ഓവറിൽ 66 റൺസിന് പുറത്തായി. റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയമാണ് ഇത്. അയർലൻഡിനെതിരായ 143 റൺസ് വിജയത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്നത്തെ വിജയത്തോടെ, നാട്ടിൽ 50 ട്വന്റി വിജയങ്ങൾ നേടുന്ന ആദ്യ ടീം എന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡിനെ കൃത്യതയാർന്ന പേസ് ആക്രമണത്തിലൂടെയാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച് പാണ്ഡ്യ ന്യൂസിലൻഡിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. രണ്ടാം ഓവറിൽ കോൺവേയെ അർഷ്ദീപ് സിംഗ് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചതോടെ പകച്ചു പോയ കിവീസിന് പിന്നീട് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. ആകെ രണ്ട് പേർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്.
35 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യ 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗിനും ഉമ്രാൻ മാലിക്കിനും ശിവം മാവിക്കും 2 വിക്കറ്റുകൾ വീതം ലഭിച്ചു.
നേരത്തേ, യുവതാരം ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചു കൂട്ടിയത്. ഗിൽ 62 പന്തിൽ 126 റൺസുമായി പുറത്താകാതെ നിന്നു. 12 ബൗണ്ടറികളും 7സിക്സറുകളും കരുത്തേകിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഓപ്പണർ ഇഷാൻ കിഷൻ 1 റണ്ണുമായി മടങ്ങിയപ്പോൾ രാഹുൽ ത്രിപാഠി 22 പന്തിൽ 44 റൺസ് നേടി. സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസും ഹർദ്ദിക് പാണ്ഡ്യ 17 മന്തിൽ 30 റൺസും നേടി.
സെഞ്ച്വറിയോടെ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട ശുഭ്മാൻ ഗില്ലാണ് ഇന്നത്തെ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ക്യാപ്ടൻസിയിലും ഒരേ പോലെ മികവ് പുലർത്തിയ നായകൻ ഹർദ്ദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ് സീരീസ്.
Discussion about this post