ന്യൂഡൽഹി:ഐക്യരാഷ്ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ഉൾപ്പെടുത്തി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. അബ്ദുൾ റഹ്മാൻ മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിദേശകാര്യമന്ത്രാലയം ഉടൻ പുറത്തിറക്കും.
കഴിഞ്ഞ ആഴ്ച മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ഭീകരരുടെ പട്ടികയിൽ മക്കിയെ ഉൾപ്പെടുത്തിയത്. ലഷ്‌കർ ഇ ത്വായ്ബ ഉപ മേധാവിയായ മക്കി ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഭീകരാക്രമണത്തിലുള്ള പങ്ക് കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലാണ് മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്.
സുരക്ഷാ കൗൺസിലിന്റെ ഈ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ലഷ്‌കർ ഇ ത്വായ്ബയുടെ വിവിധ പദവികൾ വഹിച്ച മക്കി ലോകത്തെ നടുക്കിയ വിവിധ ഭീകരാക്രമണങ്ങളിൽ പങ്കുള്ള ആളാണ്. ലഷ്‌കർ ഇ ത്വായ്ബയ്ക്കായി ധനസമാഹരണം നടത്തിയവരിൽ പ്രധാനിയായിരുന്നു. അടുത്തിടെയായി ലോകത്ത് ഭീകരരർ ഉയർത്തുന്ന ഭീഷണി വർദ്ധിച്ചുവരികയാണ്. ഇതിനെതിരായ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ ഭീകരരുടെ ഭീഷണികളെ ചെറുക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post