തിരുവനന്തപുരം: സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ മുത്തശ്ശിയും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. വൈകീട്ടോടെ കസ്റ്റഡിയിൽ എടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രിയോടെയാണ് വർക്കല പോലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
നാല് വയസ്സുകാരിയെ ആണ് മുത്തശ്ശി അതി ക്രൂരമായി മർദ്ദിച്ചത്. പ്ലേ സ്‌കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടിയെ മുത്തശ്ശി നിരന്തരം മർദ്ദിക്കാറുണ്ടെന്നാണ് അയൽക്കാർ പറയുന്നത്. ഇത് സഹിക്കവയ്യാതെ ആയപ്പോൾ അയൽവാസികളിൽ ഒരാൾ മർദ്ദന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടിലെ പൊതുപ്രവർത്തകനാണ് സംഭവത്തിൽ പരാതി നൽകിയത്.
മുത്തശ്ശിയ്ക്കും പിതാവിനുമെതിരെ ജുവൈനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഈ നിയമപ്രകാരം കുട്ടികൾക്ക് നേരായ അതിക്രമങ്ങൾക്ക് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാം.
Discussion about this post