ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇൻഡോസ്പിരിറ്റ്‌സ് മേധാവി സമീർ മഹേന്ദ്രുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിൽ ഫേസ്ടൈം ആപ്പിലൂടെ വീഡിയോ കോൾ നടത്തിയതായി ഇഡി കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഡൽഹി മദ്യ കുംഭകോണക്കേസിലെ പ്രതിയായ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് വിജയ് നായർ തന്റെ ഫോണിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയും വ്യവസായിയും തമ്മിലുള്ള ഫോൺ കോൾ നടത്തിയത്. വിജയ് എന്റെ കുട്ടിയാണ്, നിങ്ങൾ അവനെ വിശ്വസിച്ച് അവനോടൊപ്പം തുടരണമെന്ന് കെജ്രിവാൾ വ്യവസായിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആംആദ്മി പാർട്ടി നേതാക്കൾക്ക് വേണ്ടി 100 കോടി രൂപ വിജയ് നായർ ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് അഡ്വാൻസ് സ്വീകരിച്ചതായി ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് എംഎൽസിയുമായ കവിത കാൽവകുന്തള, ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംപിയായ ശ്രീനിവാസലു റെഡ്ഡി എന്നിവരുൾപ്പെടുന്നതാണ് സൗത്ത് ഗ്രൂപ്പെന്നും കുറ്റപത്രത്തിലുണ്ട്. അഞ്ചുപേരെ പ്രതി ചേർത്ത് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇഡിയുടെ കണ്ടെത്തലുകൾ,
ഡൽഹി മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണമാണ് എഎപി ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ഇഡിയുടെ കണ്ടെത്തിയിട്ടുണ്ട്. 2022 ൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി രണ്ട് സീറ്റുകൾ നേടിയിരുന്നു. എഎപിയുടെ സർവേ ടീമുകളുടെ ഭാഗമായ പ്രവർത്തിച്ചവർക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നൽകിയതായാണ് ഇഡി പറയുന്നത്. എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ, പ്രചാരണവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരോട് പ്രതിഫലം പണമായി സ്വീകരിക്കാൻ നിർദ്ദേശിച്ചതായി കണ്ടത്തെിയെന്നും ഇഡി വ്യക്തമാക്കുന്നു. കുറ്റപത്രത്തിൻറെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കേസ് ഈ മാസം 23 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു
Discussion about this post