ന്യൂഡൽഹി: മുസ്ലീം രാജ്യങ്ങളിലെ മതപണ്ഡിതരുമായും മതമേലദ്ധ്യന്മാരുമായും കൂടിക്കാഴ്ച നടത്തി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഎൻയുവിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ 12 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും ഹൈക്കമ്മീഷണർമാരും മതപണ്ഡിതരും പങ്കെടുത്തു. ഇന്ത്യയും മദ്ധേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് വിവിധ രാജ്യങ്ങളിലെ മതനേതാക്കൾ ഭാഗമായത്.
ഇന്ത്യ തങ്ങളുടെ മൂത്ത സഹോദരനാണെന്നും, വിശ്വഗുരുവെന്ന പദവി വഹിയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മതനേതാക്കൾ അവരുടെ പ്രസംഗത്തിൽ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്ത് തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും യോഗത്തിൽ പങ്കെടുത്ത മതമേലദ്ധ്യക്ഷന്മാർ പറഞ്ഞു. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് സമ്മേളനത്തിൽ സംസാരിച്ച് കൊണ്ട് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ” വസുധൈവ കുടുംബകം എന്ന ആശയമാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വാംശീകരിച്ചിരിക്കുന്നത്. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുകയാണ്. വൈവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും” അദ്ദേഹം വ്യക്തമാക്കി
സമാധാനം എന്ന ആശയത്തിന്റെ ശത്രുവാണ് തീവ്രവാദം. തീവ്രവാദത്തെ അകറ്റാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ” സമാധാനത്തിന്റേയും വികസനത്തിന്റേയും ഐക്യത്തിന്റേയും ശത്രുവാണ് തീവ്രവാദം. ബോംബും വെടിയുണ്ടകളും യുദ്ധവും ഒന്നും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പരിഷ്‌കൃത സമൂഹത്തിൽ ഭീകരവാദത്തിന് ഒരിക്കലും സ്ഥാനമില്ല. എല്ലാവരും ഇതിനെ ഒറ്റക്കെട്ടായി എതിർക്കണം. മതത്തേയും മതഗ്രന്ഥങ്ങളേയുമൊക്കെ വിമർശിക്കുന്നത് അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം അപലനീയമാണ്. മറ്റ് മതങ്ങളെ ഒരിക്കലും അനാദരിക്കരുത്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും” അദ്ദേഹം പറഞ്ഞു.
ഇറാൻ, തുർക്കി, തജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, മംഗോളിയ, അർമേനിയ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 50ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ്, ഇന്ദിരാഗാന്ധി കലാകേന്ദ്രം സെക്രട്ടറി സച്ചിദാനന്ദ് ജോഷി, രാഷ്ട്രീയ സുരക്ഷാ ജാഗരൺ മഞ്ച് ജനറൽ സെക്രട്ടറി ഗോലോക് ബിഹാരി, ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്നുള്ള പ്രൊഫ.മഹ്തബ് അലം റിസ്വി തുടങ്ങിയവരും സെമിനാറിന്റെ ഭാഗമായി.
Discussion about this post