ചെന്നൈ: ഗായിക വാണി ജയറാമിന്റെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പോലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടെന്നും എന്നാൽ ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്ന് വർഷമായി തനിച്ചായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ഗായികയുടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജനിച്ചു വാണി സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതം പഠിച്ചത്. കലൈവാണി എന്നായിരുന്നു പേര്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്‌മണ്യൻ, ആർ എസ് മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്‌മാൻ ഖാനാണ്.
Discussion about this post