കൊച്ചി: ജനങ്ങളുടെ കീശയിൽ കൈയിട്ട് വാരി ധൂർത്തടിക്കുന്ന സർക്കാരാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊള്ളക്കാരുടെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചുവെന്നാണ് കള്ള പ്രചാരണം. എന്നാൽ കേന്ദ്രം കേരളത്തിന് വാരിക്കോരിയാണ് തരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ബി.ജെ.പി സംസ്ഥാന സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള എല്ലാ സാധനങ്ങൾക്കും വില കൂടിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് . വില കൂടാത്തത് പിണറായി വിജയന്റെ തലക്ക് മാത്രമാണന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാന സർക്കാർ പാവങ്ങളെ പിഴിയുകയും അതേസമയം വൻകിടക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത് 15,000
കോടി രൂപയുടെ നികുതി കുടിശ്ശിക വൻകിട മുതലാളിമാരിൽനിന്നു പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റിൽ നിർദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ പിണറായി സർക്കാർ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ പെട്രോൾ ഡീസൽ വില 6 രൂപ വരെ കുറവാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ സെസ് എന്നാണ് സിപിഎം ന്യായീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.സർക്കാരിന്റെ തെറ്റായ നയം മൂലം സംസ്ഥാനം പിന്നോക്കാവസ്ഥയിലാണ്.പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ തലയിലും ഒരുലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമകരമായ ബഡ്ജറ്റിനെ രാഷ്ടീയ ഭേദമന്യേ എല്ലാവരും പ്രകീർത്തിക്കുമ്പോൾ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നൽകിയില്ലെന്നാണ് വിമർശിക്കുന്നത്.
Discussion about this post