കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത ആളാണെങ്കിൽ നിങ്ങൾ റേഷൻ മുൻഗണനാ ലിസ്റ്റിൽ നിന്നും പുറത്താകും. ഇവർ അനർഹരാണെന്ന അനുമാനത്തിലാണ് സർക്കാർ ഈ നടപടി കൈക്കൊള്ളുന്നത്. നിലവിൽ മൂന്ന് തവണ ഇത്തരത്തിൽ റേഷൻ വാങ്ങാത്ത ജില്ലയിലെ 5,558 കാർഡ് ഉടമകളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി.
അനർഹർ റേഷൻ മുൻഗണനാലിസ്റ്റിൽ കയറിക്കൂടിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5099 പേരെയും എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിൽ നിന്ന് 480 പേരെയും എൻ.പി.എസ് (നീലക്കാർഡ്) വിഭാഗത്തിൽ നിന്ന് 9 പേരെയുമാണ് ഒഴിവാക്കിയത്.
ഇത്തരത്തിൽ ഏറ്റവും കൂടുതൽ പേർ പുറത്തായത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2,963. പുനലൂർ താലൂക്കിലാണ് ഏറ്റവും കുറവ്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി.
Discussion about this post