ഇസ്ലാമാബാദ്: 2023 ൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് പുരുഷ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ഇന്ത്യ വിജയിക്കണമെന്നോ ക്രിക്കറ്റിനെ ഭരിക്കാനോ പാകിസ്താൻ ആവശ്യപ്പെടുന്നില്ല. ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്ന് ജാവേദ് ആവശ്യപ്പെട്ടു.
ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് ഇതെല്ലാം നിർത്തി പോവാം. ഞാൻ എപ്പോഴും പാകിസ്താനെ പിന്തുണച്ചിട്ടുണ്ട്. ഒരു പ്രശ്നം വരുമ്പോഴെല്ലാം ഞാൻ ഇന്ത്യയെ വെറുതെ വിടില്ലെന്ന് നിങ്ങൾക്കറിയാം. എന്നാൽ നമ്മുടെ ഭാഗം നോക്കേണ്ടതുണ്ട് എന്നതാണ് കാര്യം. അതിനായി നമ്മൾ പോരാടുകയും വേണം. ക്രിക്കറ്റ് ആതിഥേയത്വം വഹിക്കുന്നതിനാൽ ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ ഇതെല്ലാം ഐസിസിയുടെ ചുമതലയാണ്. ഐസിസിക്ക് ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണസമിതിയെക്കൊണ്ട് പ്രയോജനമില്ല. ഓരോ ടീമിനും സമാനമായ നിയമങ്ങൾ അവർ നടപ്പിലാക്കേണ്ടതുണ്ട്. ഇതുപോലുള്ള ടീമുകൾ വന്നില്ലെങ്കിൽ അവരെ ഡീബാർ ചെയ്യണമെന്ന് ജാവേദ് ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഇന്ത്യ പാകിസ്താനെതിരെ കളിക്കാൻ ഭയപ്പെടുന്നത്? പാകിസ്താനോട് തോറ്റാൽ പൊതുജനങ്ങൾ വെറുതെ വിടില്ലെന്ന് അവർക്കറിയാം. നരേന്ദ്ര മോദി അപ്രത്യക്ഷമാകും. പാകിസ്താനിൽ നിന്ന് ഓടിപോകുന്നത് ഇന്ത്യയുടെ പഴയ രീതിയാണ്. പുതിയ കാര്യമൊന്നുമല്ല.
ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ കളിക്കില്ലെന്ന ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാകിസ്താനടക്കമുള്ള എല്ലാ ടീമുകളും ലോകകപ്പിൽ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് കായികമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു.
Discussion about this post