ഗുൽസാറിന്റെ ഡ്രീം പ്രോജകട് ആയ മീര അനൗൺസ് ചെയ്തപ്പോൾ രണ്ടു വമ്പൻ സർപ്രൈസുകൾ ആണ് അതിൽ ഉണ്ടായിരുന്നത് ഒന്ന് എല്ലാവരും പ്രതീക്ഷിച്ചപോലെ നായിക ശ്രീമതി രാഖി ഗുൽസാർ ആയിരുന്നില്ല .. പിന്നണി പാടുന്നതും ലതാമങ്കേഷ്ക്കർ ആയിരുന്നില്ല .. .. മീരയ്ക്ക് രാജസ്ഥാനി നോർത്ത് ഇന്ത്യൻ ലുക്കും ഉച്ചാരണവും വേണ്ട ഇടത്ത് ആർട്ടിസ്റ്റിക് അഭിനയത്തിന് അത്ര ഒന്നും പേരു കേൾക്കാത്ത അന്നത്തെ കൊമേഴ്‌സ്യൽ സിനിമയുടെ റാണി ആയ ഹേമമാലിനി .. അച്ഛനായ ദീനനാഥ് മങ്കേഷ്ക്കറുടെ കീഴിൽ ചെറിയ പ്രായത്തിൽ തന്നെ എത്രയോ അരങ്ങുകളിൽ മീരാഭജൻ അവതരിപ്പിച്ച് മീരയുടെ ശബ്ദമായി എല്ലാവരും മനസ്സിലേറ്റിയ ലതക്കു പകരം വാണി ജയറാം രണ്ടും ദക്ഷിണേന്ത്യക്കാർ.. സംഗീത സംവിധായകനാകട്ടെ ലോക പ്രസിദ്ധ സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കർ ..
രാഖിയുടെ സ്വപ്നമായിരുന്ന ഈ റോൾ അവരുടെ ദൈവീക ഛവി ഉള്ള ബ്രൗൺ കലർന്ന വെള്ളകണ്ണുകളും അഭിനയ മികവും മറികടന്ന് ഹേമമാലിനിക്ക് കൊടുത്തത് അന്നു പലർക്കും മനസ്സിലായില്ല. എങ്കിലും പിന്നിട് മീരക്കു വേണ്ട രാജകീയ പ്രൗഡിയും ഒരു ഡിവൈൻ ലുക്കും ഹേമമാലിനിക്ക് ആണ് അന്ന് ഉണ്ടായിരുന്നത് എന്നതും ഒരു സത്യമായിരുന്നു. ലതയും ഗുൽസാറും തമ്മിൽ സ്ഥിരികരിക്കാത്ത ചെറിയ എന്തോ അലോഗ്യത്തിന്റെ കാരണം ആണ് പ്രിൻറ്റ് മീഡിയയിൽ എല്ലായിടത്തും കണ്ടത് എങ്കിലും ഗാനങ്ങൾ പുറത്ത് ഇറങ്ങിയപ്പോൾ ഒരാൾ പോലും ലത തന്നെ പാടിയാൽ മതിയായിരുന്നു എന്ന് അഭിപ്രായപ്പെട്ടില്ല ..
സൗത്ത് ഇന്ത്യൻ ആണെങ്കിലും ദിവസത്തിൽ പതിനാറു മണിക്കൂർ ഉസ്താദിന്റെ ശിക്ഷണത്തിൽ ഉണ്ടായിരുന്ന ഹിന്ദുസ്ഥാനി സാധകം വാണിയുടെ ഉച്ചാരണത്തിലും ഭാവത്തിലും ശ്രുതിയിലും എല്ലാം ഉദ്ദേശിച്ച പൂർണ്ണത കൊണ്ടുവന്നു എന്നു മാത്രമല്ല ലതയുടെ മീരാഭജൻ ധാരാളം കേട്ട ശ്രോതാക്കൾക്ക് ഇതിൽ ഒരു ഫ്രഷ്നെസ് അനുഭവപ്പെടുകയും ചെയ്തു.
മീരയിലെ ഒരു ഗാനമായ “റാണാജി മേ തോം ഗോവിന്ദ് കി ഗുണ് ഗാ സും , രാജാ രൂട്ടേ നഗരി രൂട്ടെ ” എന്നു തുടങ്ങുന്ന ഗാന ചിത്രീകരണത്തിനെ പറ്റി മീരയെ കല്യാണം കഴിച്ച റാണ ആയി അഭിനയിച്ച വിനോദ് ഖന്ന പറഞ്ഞ ഒരു സംഭവം ഉണ്ട് നവവധുവും അതിവ സുന്ദരിയും ആയ മീരയുടെ ശബ്ദമാധുര്യം കേൾക്കാൻ ഒരു ഗാനം ആലപിക്കാൻ പറഞ്ഞ റാണയ്ക്ക് കൃഷ്ണ പ്രേമത്തിൽ മുഴുകിയ മീരയുടെ ഗോവിന്ദ് സ്തുതി കേട്ട് തോന്നിയ അസൂയയിൽ ഒന്നും മിണ്ടാതെ നടന്നു നീങ്ങുന്നതായാണ് ചിത്രീകരിക്കേണ്ടത് വിനോദ് ഖന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഹേമയുടെ മുഖലാവണ്യവും വാണിയുടെ ആലാപന മാധുര്യവും ആ സീനിൽ അനായാസമായി സ്വഭാവികമായി തന്നെ തന്നിൽ അസൂയ ജനിപ്പിച്ചു എന്നാണത്.
മീരയിലെ പത്ത് പതിനൊന്ന് പാട്ടുകളും ഹിറ്റാണ് എങ്കിലും ജൊ തുമ് തോഡോ പിയായും മേരേ തോ ഗിരിധറ് ഗോപാലും ആണ് എനിക്ക് കുടുതൽ ഇഷ്ടപ്പെട്ടത് ഇതിലെ മീരാ ഭജൻ എല്ലാം ലതയുടെതായും പിന്നീട് നോൺ ഫിലിമി വന്നു .. യാഷ് ചോപ്രയുടെ ശിൽശിലയിൽ ജോ തുമ് തോഡോ എന്ന അതേ ഭജൻ ഹരിപ്രസാദ് ചൗരസ്യയുടെയും ശിവകുമാർ ശർമ്മയുടെയും (ശിവഹരി ) സംഗീത നിർദ്ദേശനത്തിൽ ലതയുടെ ശബ്ദത്തിൽ ഉണ്ട് എങ്കിലും വാണിയുടെതും ലതയുടെതും രണ്ടു വേർഷനും ഒരു പോലെ മനോഹരമായി തന്നെ വേറിട്ടു നിൽക്കുന്നു. വാണി ജയറാം അതിനും മുൻപ് ആദ്യമായി പിന്നണി ഗായിക ആയ ഗുഡ്ഡിയിലും നായിക ജയാ ഭാദുരിയും പുതുമുഖം ആയിരുന്നു സ്കൂൾ അസംബ്ലിയിൽ വൈകി വന്ന് പിൻഎഫോർ യുണിഫോമും നീണ്ട മുടി രണ്ടായി മടഞ്ഞ് മടക്കി കെട്ടി ഒരു കണ്ണ് ചിമ്മി മറുകണ്ണ് തുറന്നു ഹെഡ്മിസ്ട്രിനെ നോക്കി പാടുന്ന വസന്ത് ദേശായി സംഗീതം നൽകിയ ഹം കോ മൻ കി ശക്തി ദേനയും എക്കാല ഹിറ്റായ ബോൽ രേ പപ്പിയും ഹിന്ദി സിനിമയിൽ ഒരു യുഗ മാറ്റത്തിന്റെ തുടക്കം ആയിരുന്നു ..
അതുപോലെ തന്നെ തമിഴിലും അവർ അറിയാതെ തന്നെ ഒരു നിയോഗം പോലെ മാറ്റത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.. ബാലചന്ദറുടെ അപൂർവ്വ രാഗങ്ങൾ വഴി.. കമലഹാസനെ നായക സ്ഥാനത്തും രജനി കാന്ത് എന്ന ഇതിഹാസം എൻട്രി സീനിൽ എന്ന പോലെ തന്നെ ഗേറ്റു തള്ളി തുറന്നു സീറ്റിൽ കേറി ഇരുന്ന പോലെ തന്നെ ഒരു മാറ്റത്തിന് അതിൽ ശ്രീവിദ്യയുടെ വിടർന്ന മിഴികളും ഏഴു സ്വരങ്കളുകളുക്കുൾ എത്തന രാഗം എന്ന പാട്ടും. കേൾവിയിൻ നായകനെ എന്ന പാട്ടും എല്ലാം മറക്കാൻ പറ്റുമോ എക്കാലത്തും .. ആ സിനിമയും ഒരു പാത്ത് ബ്രേക്കർ ആയി മലയാളത്തിൽ സ്വപ്നത്തിൽ പുതുമുഖം നന്ദിതാ ബോസും സ്വൗരയൂഥത്തിൽ വിടർന്നോരു സ്വപ്നമായി വാണിയും അതേ പോലെ വീണ്ടും ഒരു മാറ്റത്തിന് ഇവിടെയും തുടക്കമായി .. ഉച്ചമയക്കം കഴിഞ്ഞ് റേഡിയോ സിലോണിൽ നിന്ന് പതിവായി വന്നിരുന്ന മല്ലികൈ എൻ മന്നൻ മയങ്കും എന്ന പാട്ടോ മേഘമേ മേഘമേ എന്ന പാട്ടോ ഒരേ നാൾ ഉന്നെ നാൻ എന്ന പാട്ടോ ആ കാലഘട്ടത്തിനെ മുഴുവനായി ഇന്നും ഓർമ്മിപ്പിക്കാൻ ശക്തി ഉള്ളതാണ് എതോ ജന്മകൽപനയിൽ, വാൽ കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഡ മാസം തുടങ്ങിയ ചില പാട്ടുകൾ ഒഴിച്ചു നിർത്തിയാൽ മലയാളത്തിനെക്കാൾ എനിക്കിഷ്ടം അവരുടെ ഹിന്ദിയും പിന്നെ തമിഴ് പാട്ടുകളും ആണ്
ചിലരുടെ ഈഗോപിണക്കങ്ങളും ഒഴിച്ചു നിർത്തലും അവർക്ക് ഇവിടെ ലഭിക്കേണ്ട കുറെ നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നിരിക്കാം ..മലയാളത്തിൽ കേമൻ അവാർഡുകൾ ഒന്നും കിട്ടിയില്ല എങ്കിലും പരിഭവങ്ങൾ ഇല്ലാതെ അവർ തന്റെ ഹിറ്റുകൾ തികഞ്ഞ സന്തോഷത്തോടെ തന്നെ പാടി എല്ലാ അഭിമുഖങ്ങളിലും അടുത്ത കാലത്ത് വരെ പിന്നണി പാടി കേട്ട ഗാനങ്ങളിൽ പ്രായം അവരുടെ ശബ്ദത്തെ അധികം സ്പർശിച്ചതായി തോന്നിയതേ ഇല്ല പാട്ടിനെ പോലെ തന്നെ അവരുടെ സാരികളും ഇഷ്ടമായിരുന്നു ഗായികമാർ സാധാരണ ഗാനമേളകൾക്ക് ഉപയോഗിക്കുന്ന വെട്ടി തിളങ്ങുന്ന കസവു സാരികൾ പാടെ ഒഴിവാക്കി പ്രിന്റെഡ്ഡ് കാഞ്ചീപുരം സാരികൾ പ്യുവർ സിൽക്സ് പട്ടോള കലംകാരി സാരികൾ ഇവയിൽ മാത്രമായിരുന്നു അവരെ കണ്ടിരുന്നത് വൈരവും കനത്ത സ്വർണ്ണാഭരണങ്ങളും ഒഴിവാക്കി ലളിതമായ ആഭരണങ്ങളും നീണ്ട പൊട്ടും കൺമഷി എഴുതിയ തിളങ്ങുന്ന കണ്ണുകളും മുന്താണി കൊണ്ട് മറച്ച തോളുകളും പ്രസന്നമായ മുഖഭാവവും കൊണ്ടും സംഗീതത്തിലെ തന്റെ അറിവു കൊണ്ടും ആത്മാർത്ഥത കൊണ്ടും ലഭിച്ച അവസരങ്ങളിലും അംഗീകാരങ്ങളിലും ഉള്ള തൃപ്തികൊണ്ടും അവർ തികച്ചും കുലീനമായ ഒരു വ്യക്തിത്വമായി വേറിട്ടു തന്നെ നിന്നു ..
മൂന്നു കൊല്ലം മുൻപെ വിട പറഞ്ഞ, അവരുടെ തന്നെ വാക്കിൽ പറയുക ആണെങ്കിൽ വാണിയുടെ സംഗീതത്തിന്റെ ജയം ആയിരുന്ന ജയറാമുമായ വിവാഹവാർഷിക ദിനത്തിൽ തന്നെ അവരുടെയും വിട പറച്ചിൽ ബാക്കി നമുക്കായ് നിർത്തുന്നത് പല ഭാഷകളിലെ അനശ്വരമായ ഒട്ടേറേ ഗാനങ്ങൾ ആണ്.
Discussion about this post