വാഷിംഗ്ടൺ : ഇന്ത്യൻ ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരായ വഞ്ചനാക്കുറ്റങ്ങൾ അമേരിക്ക പിൻവലിക്കാൻ ഒരുങ്ങുന്നു. ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് എന്നിവർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാം. അദാനിയുടെ അഭിഭാഷകനായ റോബർട്ട് ജിഫ്ര ജൂനിയർ അമേരിക്കൻ നീതിന്യായ വകുപ്പുമായി നടത്തിയ ചർച്ചയാണ് കേസുകളിൽ വഴിത്തിരിവായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന്റെ ഇടപെടൽ കേസിൽ നിർണായകമായതായാണ് വ്യക്തമാക്കുന്നത്.
2024 നവംബറിൽ ആരംഭിച്ച നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഇതോടെ അന്ത്യമാകുമെന്നാണ് സൂചന. അമേരിക്കയിൽ വലിയ നിക്ഷേപം നടത്താമെന്ന അദാനിയുടെ വാഗ്ദാനമാണ് കേസുകൾ പിൻവലിക്കുന്നതിലേക്ക് യുഎസ് സർക്കാരിനെ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസുകൾ പിൻവലിക്കുകയാണെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ 10 ബില്യൺ ഡോളർ (ഏകദേശം 84,000 കോടി രൂപ) നിക്ഷേപിക്കാമെന്നും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നും അദാനി വാഗ്ദാനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോളാർ എനർജി കരാറുകൾ സ്വന്തമാക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ മതിയായ തെളിവുകളില്ലെന്നും അമേരിക്കൻ കോടതികൾക്ക് ഈ വിഷയത്തിൽ അധികാരപരിധിയില്ലെന്നും സ്ഥാപിക്കുന്ന 100-ഓളം സ്ലൈഡുകൾ അടങ്ങിയ പ്രസന്റേഷൻ അദാനിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ക്രിമിനൽ കുറ്റങ്ങൾ പിൻവലിക്കുന്നതിനൊപ്പം തന്നെ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സിവിൽ കേസുകളിൽ ഒത്തുതീർപ്പിന് തയ്യാറായതായും സൂചനയുണ്ട്. ഇതോടെ അദാനി ഗ്രൂപ്പ് പിഴ ഒടുക്കിക്കൊണ്ട് സിവിൽ കേസുകൾ അവസാനിപ്പിച്ചേക്കും. കൂടാതെ,
അദാനിക്കെതിരെയുള്ള അറസ്റ്റ് വാറന്റുകളും ഇതോടെ റദ്ദാക്കപ്പെടും. ഈ വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.








