ഇസ്ലാമാബാദ് : തീർത്ഥാടനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഹിന്ദു കുടുംബങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കാതെ പാകിസ്താൻ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് എത്തിയ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ വാഗാ അതിർത്തിയിൽ പെട്ട് കിടക്കുകയാണ്. ഇവർക്ക് അതിർത്തി കടക്കാൻ പാക് ഭരണകൂടം അനുവാദം നൽകിയിട്ടില്ല. സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയില്ലെന്നാരോപിച്ചാണ് ഹിന്ദു കുടുംബങ്ങളെ അതിർത്തിയിൽ പിടിച്ചുവെച്ചത്.
ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശന വിസയുമായാണ് ഇവർ വാഗാ അതിർത്തിയിൽ എത്തിയത്. എന്നാൽ വ്യക്തമായ കാരണങ്ങൾ ഇല്ലെന്ന് കാണിച്ച് അധികൃതർ ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചില്ല. ഇന്ത്യയിലേക്ക് പോകുന്ന ഹിന്ദുക്കളിൽ പലരും തിരിച്ചെത്താറില്ലെന്നും പാക് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിൽ നിന്നുള്ള 22,10,566 ആളുകളാണ് പാകിസ്താനിലുള്ളത്. സെന്റർ ഫോർ പീസ് ആൻഡ് ജസ്റ്റിസ് പാകിസ്ഥാന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണിത്. ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇവർക്കെതിരെയുള്ള ആക്രമണങ്ങളും അനുദിനം വർദ്ധിച്ചുവരികയാണ്.
Discussion about this post