ന്യൂഡൽഹി: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. രാജ്യത്തെ വനിതാ പോലീസുകാരുടെ പങ്കാളിത്തം നിലവിൽ 11.75 ശതമാനം മാത്രമാണ്.പോലീസിൽ ഏറ്റവും കൂടുതൽ വനിതാ പങ്കാളിത്തമുള്ളത് ലഡാക്കിലാണ്. ലഡാക്കിൽ 28.34 ശതമാനമാണ്. 2022 ജനുവരി വരെയുള്ള കണക്കുകളാണ് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചത്.
പോലീസ് സംഘടനകളുമായി ബന്ധപ്പെട്ട് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് (ബിപിആർ ആൻഡ് ഡി) സമാഹരിച്ച കണക്കുകൾ ആണിത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ പോലീസിന്റെ പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദ്ദേശം. 2013 ഏപ്രിൽ 22 മുതൽ 2022 ഏപ്രിൽ 13 വരെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺസ്റ്റബിൾമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും ഒഴിവുകൾ മാറ്റി വനിതാ കോൺസ്റ്റബിൾ/സബ് ഇൻസ്പെക്ടർമാരുടെ അധിക തസ്തികകൾ സൃഷ്ടിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് നിത്യാനന്ദ് റായ് പറഞ്ഞു. ഓരോ പോലീസ് സ്റ്റേഷനിലും കുറഞ്ഞത് 3 വനിതാ സബ് ഇൻസ്‌പെക്ടർമാരും 10 വനിതാ പോലീസ് കോൺസ്റ്റബിൾമാരും ഉണ്ടായിരിക്കണം, അതുവഴി വനിതാ ഹെൽപ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയും എന്നതാണ് ലക്ഷ്യം.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ലഡാക്കിലാണ് ഏറ്റവും കൂടുതൽ വനിതാ പോലീസുകാരുള്ളത്, 28.3 ശതമാനമാണ് ഇവിടുത്തെ കണക്ക്. ആന്ധ്രാപ്രദേശിൽ 21.7 ശതമാനവും ചണ്ഡീഗഢിൽ 21.6 ശതമാനവും ബിഹാറിൽ 21.2 ശതമാനവുമാണ്. പോലീസിൽ ഏറ്റവും കുറവ് സ്ത്രീകളുള്ള സംസ്ഥാനം ജമ്മു കശ്മീരാണ്, അവിടെ സ്ത്രീകളുടെ പങ്കാളിത്തം 3.2 ശതമാനം മാത്രമാണ്.
Discussion about this post