ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയമാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഇലക്ട്രിക് വാഹന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന രാജ്യത്തിന് ഇത് നിർണായകമാണ്. മൈൻസ് സെക്രട്ടറി വിവേക് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്.
സ്വയം പര്യാപ്തത കൈവരിക്കാൻ രാജ്യത്ത് ധാതുക്കൾ കണ്ടെത്തേണ്ടത് പ്രധാന ആവശ്യമാണ്. മൊബൈൽ ഫോണിലും സോളാർ പാനലിലുമുൾപ്പെടെ ലിഥിയം പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചാൽ തന്നെ രാജ്യം ആത്മനിർഭർ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
62-ാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് (സിജിപിബി) യോഗത്തിൽ ലിഥിയം, സ്വർണം എന്നിവയുൾപ്പെടെ 51 മിനറൽ ബ്ലോക്കുകളെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്.
51 മിനറൽ ബ്ലോക്കുകളിൽ, 5 ബ്ലോക്കുകൾ സ്വർണത്തിന്റേതാണ്. പൊട്ടാഷ്, മോളിബ്ഡിനം ഉൾപ്പെടെയുള്ള ലോഹങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റ് ബ്ലോക്കുകൾ. ജമ്മു കശ്മീർ , ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചുകിടക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Discussion about this post