ന്യൂഡൽഹി: ലൈസൻസ് ഇല്ലാതെ ഓൺലൈനിലൂടെ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആമസോൺ, ഫ്‌ളിപ്പ്കാർട്ട, തുടങ്ങിയ നിരവധി കമ്പനികൾക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചുവെന്നാണ് വിവരം. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാർ അടക്കം 20 ഓളം കമ്പനികൾക്ക്, കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചില്ലെങ്കിൽ അറിയിപ്പ് കൂടാതെ തന്നെ നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
‘1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിനും കീഴിലുള്ള നിയമങ്ങൾക്കും വിരുദ്ധമായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള മരുന്നുകൾ വിൽക്കുന്നത് സംബന്ധിച്ച് ആശങ്കകൾ ഉന്നയിക്കുന്ന നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം വിൽപ്പന അനുവദിക്കുന്ന ചില മരുന്നുകൾ ഓൺലൈനായി വിൽക്കുന്നുണ്ടെന്നും അവ ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യുകയും ചെയ്യേണ്ടവയും വിൽപ്പനയ്‌ക്കെത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ, ഇൻറർനെറ്റ് അല്ലെങ്കിൽ വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പനയോ പ്രദർശനമോ വിതരണമോ ഓഫർ ചെയ്യുന്നത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കും. ഇത് ദുരുപയോഗം ചെയ്യുന്നതിലൂടെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കും.സ്വയം ചികിത്സയിലൂടെയുള്ള മരുന്നുകൾ, മരുന്നുകളുടെ വിവേചനരഹിതമായ ഉപയോഗം തുടങ്ങിയവ.അപകടത്തിലേക്കാണ് വഴി വെയ്ക്കുന്നത്.
Discussion about this post