ചെന്നൈ : ചെന്നൈയിലെ സ്വർണ വിൽപനശാലയിൽ നിന്നും 20 ലക്ഷം രൂപയുടെ രത്‌നങ്ങളും ഒമ്പത് കിലോ സ്വർണവും മോഷണം പോയി. ചെന്നൈയിലെ പെരമ്പൂർ പേപ്പർ മിൽസ് റോഡിൽ താമസിക്കുന്ന ശ്രീധറിൻറെ സ്വർണ വിൽപനശാലയിലാണ് മോഷണം നടന്നിരിക്കുന്നത്. കെട്ടിടത്തിൻറെ താഴത്തെ നിലയിലായി എട്ടുവർഷത്തോളമായി പ്രവർത്തിച്ചുവരുന്ന ‘ജെഎൽ ഗോൾഡ് പാലസ്’ എന്ന പേരിലുള്ള സ്വർണക്കടയിലാണ് മോഷണം നടന്നത്. മാത്രമല്ല ഇതേ കെട്ടിടത്തിൻറെ മുകളിലായാണ് ശ്രീധറും കുടുംബവും താമസിച്ചിരുന്നതും.
ഇന്നലെ രാത്രിയിൽ നടന്ന മോഷണം ഇന്ന് കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് ഉടമയറിയുന്നത്. വെൽഡിങ് മെഷീൻ ഉപയോഗിച്ചാണ് ഷട്ടർ തകർത്തിരിക്കുന്നതെന്നും ഇവർക്ക് മനസിലായി. തുടർന്ന് അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് 20 ലക്ഷം രൂപ വിലവരുന്ന രത്‌നങ്ങളും ഒമ്പത് കിലോ സ്വർണവും കവർന്നതായി മനസിലാക്കുന്നത്. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക്കും മോഷ്ടാക്കൾ കവർന്നതാണ് പോലീസിനെ കുഴക്കുന്നത്.
കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല കവർച്ചക്കാരെ കണ്ടെത്താൻ ഒമ്പത് ടീമുകളെയാണ് പോലീസ് വിന്യസിച്ചിരിക്കുന്നത്.
Discussion about this post