ബംഗളൂരു: രാജ്യവിരുദ്ധ ശക്തികൾക്ക് വളം വയ്ക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കൂട്ടർക്ക് ഒരിക്കലും സംസ്ഥാനത്തെയോ രാജ്യത്തെയോ സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് ഭരണ കാലത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 1,700 പേരുടെ പട്ടിക മാത്രമാണ് പുറത്തുവിടാൻ ആയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ് എല്ലായ്‌പ്പോഴും സ്വീകരിക്കാറുള്ളത്. ഇക്കൂട്ടർക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് താൻ പുത്തൂരിൽ എത്തിയിരിക്കുന്നു. ഇത് പവിത്രമായ മണ്ണാണ്. മത-സാംസ്‌കാരിക പാരമ്പര്യമുള്ള മണ്ണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മണ്ണിനും കർണാടകയ്ക്കും സംരക്ഷണം നൽകാൻ ബിജെപിയ്ക്ക് കഴിയും. നിങ്ങളുടെ അയൽ സംസ്ഥാനമായ കേരളത്തെ നോക്കൂ. കൂടുതൽ ആയി തനിക്ക് ഒന്നും പറയാനില്ല. ബിജെപി വന്നാൽ മാത്രമേ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുകയൂള്ളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post