തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനത്തിന് കടന്നുപോകാനുള്ള സുരക്ഷാ സംവിധാനം ചെയ്യുന്നതിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകി. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഞ്ഞിന് മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ പോലീസ് വഴിയിൽ തടയുകയായിരുന്നു. എംസി റോഡിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാൽ കാലടിയിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന മറ്റൂർ ജംഗ്ഷനിലും വൻ പോലീസ് സന്നാഹമായിരുന്നു. വിദേശത്തേക്ക് പോകുന്ന ഭാര്യയെ വിമാനത്താവളത്തിലാക്കി മടങ്ങുന്നതിനിടെയാണ് നല് വയസുകാരിയായ മകൾക്ക് മരുന്ന് വാങ്ങാൻ ശരത് എന്ന യുവാവ് വഴിയിൽ ഇറങ്ങിയത്. എന്നാൽ കാർ അവിടെ നിർത്താൻ പാടില്ലെന്ന് പോലീസ് പറഞ്ഞു.
മരുന്ന് വാങ്ങി പെട്ടെന്ന് മടങ്ങാമെന്ന് ശരത് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല. തുടർന്ന് ഒരു കിലോമീറ്റർ മുന്നോട്ട് പോയെങ്കിലും വേറെ മരുന്ന് കടയൊന്നും കാണാതെ തിരികെ വന്ന യുവാവ് സമീപത്തുള്ള ഹോട്ടൽ വളപ്പിൽ കാർ നിർത്തി മരുന്ന് വാങ്ങി. എന്നാൽ പോലീസ് വീണ്ടും കയർത്തു. സംഭവത്തിൽ മരുന്ന് കടയുടമ ഇടപെട്ടതോടെ കട പൂട്ടിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. മരുന്ന് വാങ്ങി മടങ്ങിയ ശരത്, മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.













Discussion about this post