ന്യൂഡൽഹി: ചൈന-ഇന്ത്യ അതിർത്തിയിൽ കരുത്തുകൂട്ടാനൊരുങ്ങി ഭാരതം. ഐടിബിപിയുടെ (ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ്)ഏഴ് ബറ്റാലിയനുകൾ കൂടി രൂപീകരിക്കാനും പുതിയ സെക്ടർ ഓഫീസ് ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗാൽവാൻ വിഷയത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ സുപ്രധാന നീക്കം.
അധികമായി 9,400 ഉദ്യോഗസ്ഥരാണ് അതിർത്തിയിൽ കാവലാകുക. ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുള്ള 3,488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ഐടിബിപിയാണ് കാവൽ നിൽക്കുന്നത്. 1,808 കോടി രൂപ പ്രാരംഭ നടപടികൾക്കും,963 കോടി രൂപ പ്രതിവർഷവും പുതിയ ബറ്റാലിയനുകൾക്കായി ചിലവിടും. ലഡാക്കിൽ ഷങ്കോ ലാൻഡ് ടണൽ നിർമ്മിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിന് 1,681 കോടി രൂപ ചിലവു വരും. 2025 ഡിസംബർ 25 ഓടെ നിർമ്മാണം പൂർത്തിയാകും.
യഥാർത്ഥ നിയന്ത്രണ രേഖയിൽ, പ്രധാനമായും അരുണാചൽ പ്രദേശിൽ 47 പുതിയ അതിർത്തി പോസ്റ്റുകളും ഒരു ഡസൻ ‘സ്റ്റേജിംഗ് ക്യാമ്പുകളും നിർമ്മിക്കും. 47 പുതിയ അതിർത്തി പോസ്റ്റുകൾ സൃഷ്ടിക്കുന്നത് ഈ താവളങ്ങളുടെ ശക്തിയിൽ 26 ശതമാനം വർദ്ധനവിന് കാരണമാകുമെന്നും 9,400 പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് അതിന്റെ ശക്തി 10 ശതമാനം വർദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സേനയ്ക്ക് നിലവിൽ എൽഎസിയിൽ 176 അതിർത്തി പോസ്റ്റുകളുണ്ട്.
അതേസമയം അതിർത്തി ഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് 4,800 കോടി രൂപയുടെ ‘ വൈബ്രന്റ് വില്ലേജ്’ പദ്ധതിക്കും അംഗീകാരമായി. പ്രാഥമിക കാർഷിക വായ്പ,സംഘങ്ങൾ രാജ്യമാകെ വിപുലമാക്കാനും ഏകോപനത്തിന് ത്രിതല സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
2010 ഏപ്രിൽ മുതൽ അതിർത്തിയിൽ പ്രകോപനത്തിന് ശ്രമിക്കുകയാണ് ചൈന. ജൂൺ 15 നാണ് രാത്രിയുടെ മറവിൽ ഇന്ത്യൻ അതിർത്തി കയ്യടക്കാൻ ആയിരത്തിന് മേൽ വരുന്ന ചൈനീസ് സൈന്യം ശ്രമിച്ചത്. ചൈനയുടെ അന്നത്തെ ചതിയ്ക്ക് ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ച ഇന്ത്യൻ സൈന്യത്തിന്റെ 20 ധീര സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വിശദവിവരങ്ങൾ ചൈന ഇനിയും പുറത്തു വിട്ടിട്ടില്ല. അന്ന് ആയുധങ്ങൾ പോലും ഉപയോഗിക്കാതെ കയ്യൂക്ക് കൊണ്ടായിരുന്നു ചൈനീസ് പട്ടാളത്തെ ഇന്ത്യയുടെ ചുണക്കുട്ടികൾ തകർത്തത്.
Discussion about this post