പത്തനംതിട്ട: ഉല്ലാസയാത്ര പോകാൻ വേണ്ടി കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത സംഭവത്തിൽ ജില്ല കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ റിപ്പോർട്ട് സമർപ്പിച്ചു. ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ലാൻഡ് റവന്യു കമ്മീഷണർക്കും മന്ത്രിക്കുമാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.
അതേസമയം യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും പറയുന്നു. ലാൻഡ് റവന്യു കമ്മീഷറാണ് റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കേണ്ടത്. കോന്നി താലൂക്ക് ഓഫീസിൽ ഉദ്യോഗസ്ഥ സംഘം കൂട്ടത്തോടെ അവധിയെടുത്ത് പോയത് വലിയ വിവാദമായിരുന്നു.
63 പേരുള്ള ഓഫീസിൽ വെള്ളിയാഴ്ച 25 പേർ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. 19 പേർ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാറിലേക്ക് പോയെന്നും, മറ്റുള്ളവർ ഫീൽഡ് ഡ്യൂട്ടിക്ക് പോയെന്നുമാണ് അറിയിച്ചിരുന്നത്. സംഭവത്തിൽ ജീവനക്കാരെ കളക്ടറേറ്റിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രേഖാമൂലം അവധിക്ക് അപേക്ഷ നൽകിയാണ് ജോലിയിൽ നിന്ന് വിട്ട് നിന്നതെന്നും, ഓഫീസിന്റെ പ്രവർത്തനം തടസ്സമില്ലാത്ത രീതിയിൽ നടത്താൻ കഴിയുന്ന രീതിയിൽ ജീവനക്കാർ അന്ന് ജോലിയിൽ ഉണ്ടായിരുന്നു എന്നുമാണ് ഇവർ മൊഴി നൽകിയത്.
Discussion about this post