ഇസ്ലാമാബാദ് : പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി നിലവിൽ ഇറാൻ സന്ദർശനത്തിലാണ് അസിം മുനീർ. വർഷങ്ങളായി പാക് മണ്ണിൽ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും തണലിൽ വളർന്ന ലഷ്‌കർ-ഇ-തൊയ്ബ ഇപ്പോൾ പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. അസിം മുനീർ ഇസ്രായേലിന്റെ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് പ്രവർത്തിക്കുന്നത് എന്നാണ് പാകിസ്താൻ ഭീകരരുടെ ആരോപണം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്പര്യങ്ങൾക്ക് വഴങ്ങി ഇറാന് മേൽ സമ്മർദ്ദം ചെലുത്താനാണ് പാകിസ്താൻ സൈനിക മേധാവി ഇപ്പോൾ ശ്രമിക്കുന്നതെന്ന് ലഷ്കർ-ഇ-തൊയ്ബ ഡെപ്യൂട്ടി മേധാവിയും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സൈഫുള്ള കസൂരി വ്യക്തമാക്കി. ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് വഴി അസിം മുനീർ ‘സമ്പൂർണ നാശവും പ്രത്യാഘാതങ്ങളും’ നേരിടേണ്ടിവരുമെന്ന് കസൂരി ഒരു വീഡിയോയിൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെ അംഗീകരിക്കുന്ന അബ്രഹാം കരാറിൽ പാകിസ്താനും ഒപ്പുവെക്കണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ലഷ്കർ ഭീകരന്റെ ഈ ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്.
അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സൈഫുള്ള കസൂരി ഭീഷണി മുഴക്കിയിരിക്കുന്നത്. പാകിസ്താനിലെ ഏതെങ്കിലും നേതാവ് ഇസ്രായേലിനെ പിന്തുണയ്ക്കാൻ ശ്രമിച്ചാൽ അവരെ കൊല്ലുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇറാനുമായുള്ള സമാധാനക്കരാർ യാഥാർത്ഥ്യമാവണമെങ്കിൽ മേഖലയിലെ എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. വരുംദിവസങ്ങളിൽ ഈ വിഷയം പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ സംഘർഷങ്ങൾക്ക് വഴി വച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.








